പെൺകുതിപ്പിന് ചിറകേകിയ ‘ഝാൻസി റാണി’

ചെറുവത്തൂർ കാലം 1980. ലോക ചരിത്രത്തിൽ വനിതാ ഫുട്‌ബോൾ ടീം വിരലിലെണ്ണാവുന്ന കാലം. ഫുട്‌ബോളിനെ മനസിൽ താലോലിച്ച റിട്ട. ഇന്ത്യൻ മിലിട്ടറി ജീവനക്കാരനായ ടി വി വിജയരാഘവന്റെ മനസിൽ ഉദിച്ചു ഒരു ജില്ലയിൽ ഒരു വനിതാ ഫുട്‌ബോൾ ടീം. ഭാര്യയും ചന്തേര ജിയുപി സ്‌കൂൾ അധ്യാപികയുമായിരുന്ന ടി സി ശാന്തകുമാരിയുമായി ആശയം പങ്കുവെച്ചു. ഉടനടി തീർപ്പായി. കാലിക്കടവ് കേന്ദ്രീകരിച്ച് ഒരു വനിതാ ടീം. പേര് ഝാൻസി റാണി ക്ലബ്. സമയം ഏറെ വെൈകിയില്ല. കാലിക്കടവ് മൈതാനം പെൺകുട്ടികളുടെ ഫുട്‌ബോൾ മൈതാനമായി മാറി. പശപശപ്പുള്ള മണ്ണിൽനിന്നും പന്ത് തട്ടിയവർ ആകാശത്തിന് കീഴിൽ പുത്തൻ ചരിത്രം രചിച്ചു. ഇനി ജില്ലാ മത്സരത്തിലേക്ക് എന്ന് അവർ ഉറപ്പിച്ചു. ഉറപ്പ് പാഴായില്ല. ജില്ലാ മത്സരം കഴിഞ്ഞ് സംസ്ഥാന മത്സരത്തിലും ജാൻസി കാലിക്കടവ് പേര് അടയാളമാക്കി. തുടർന്നുള്ള കളികളിൽ അംഗങ്ങൾ ജില്ല സംസ്ഥാനം ദേശീയം എന്നീ ടീമുകളിൽ ഇടം പിടിച്ചു. ജില്ലയിൽ ആദ്യമായുണ്ടായ ഇൗ വനിതാ ക്ലബ് അംഗങ്ങൾ ആ പഴയ കാലത്തെ ഓർമകൾ ഇന്നും മനസിൽ സൂക്ഷിക്കുന്നു. ആർമിയിൽ ഫുട്‌ബോൾ ടീം അംഗമായിരുന്ന വിജയരാഘവന്റെ ഭാര്യക്കും ഫുട്‌ബേൾ ഏറെ ഇഷ്‌ടമായിരുന്നു. ഫുട്‌ബോളിനെ പഠിച്ച് സംസ്ഥാന വനിത ഫുട്‌ബോൾ ടീമിന്റെ് ഭാരവാഹിയായും പ്രവർത്തിച്ചു. കാലിക്കടവ് ഝാൻസി റാണി ക്ലബ്ബിലെ അംഗങ്ങളായിരുന്ന ഡോ. ജീന ഇപ്പോൾ കേരള വനിതാ ടീം കോച്ചും ഷീബ ജില്ലാ വനിതാ ടീം കോച്ചുമാണ്.








0 comments