അണ്ടൂർക്കോണം പഞ്ചായത്തിൽ അനധികൃത നിയമനത്തിന് നീക്കം

മംഗലപുരം
അണ്ടൂർക്കോണം പഞ്ചായത്തിൽ ക്ലർക്ക്, സ്വീപ്പർ തസ്‌തികകളിൽ അനധികൃത നിയമനത്തിന് നീക്കം. ക്ലർക്ക് തസ്‌തികയിൽ തിങ്കളാഴ്‌ച നിശ്ചയിച്ച അഭിമുഖം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി മാറ്റിവച്ചു. ഇതോടെ സെക്രട്ടറിയും ഭരണസമിതിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി. എൻജിനിയറിങ് വിഭാഗത്തിലെ താൽക്കാലിക ക്ലർക്ക് ഒഴിവിലേക്കാണ് അഭിമുഖം. രണ്ടുപേർ എത്തുകയുംചെയ്‌തു. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ അഭിമുഖം നടത്താനാകില്ലെന്ന് സെക്രട്ടറി അറിയിച്ചു. ക്ലർക്ക് തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴിയും സ്വീപ്പർ തസ്‌തികകളിലേക്ക് കുടുംബശ്രീ വഴിയുമാണ് നിയമനം നടത്തേണ്ടത്. ബന്ധപ്പെട്ട ഓഫീസുകളിൽ ഒഴിവ് റിപ്പോർട്ട് ചെയ്യാതെയായിരുന്നു നിയമന നീക്കം. സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള ഓഫീസുകളിലും പൊതുമേഖലാ സ്‌ഥാപനങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ നിയമനം നടത്തരുതെന്നാണ് ഭരണ പരിഷ്‌കാര കമീഷൻ സർക്കാരിന് നൽകിയ ശുപാർശ. 25 ലക്ഷത്തോളം ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്‌റ്റർ ചെയ്‌ത് ജോലി കാത്തിരിക്കുമ്പോഴാണ് പിൻവാതിൽ നിയമനം. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുക്കാത്തതുകൊണ്ടാണ് അഭിമുഖം മാറ്റിവച്ചതെന്നും ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചിട്ടില്ലെന്നും അവധിയിലായിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി ഹരികുമാറിന്റെ വിശദീകരണം.








0 comments