‘നീതി വേണം, നിയമനം വേണം’
എൽപിഎസ്‌ടിഎ ചിത ഒരുക്കി സമരം ഇന്ന്

നിരാഹാരമനുഷ്‌ഠിക്കുന്ന റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി സെക്രട്ടറി വളർമതിയെ സമരപ്പന്തലിലെത്തി സന്ദർശിക്കുന്ന ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം, സംസ്ഥാന സെക്രട്ടറി വി കെ സനോജ് തുടങ്ങിയവർ
തിരുവനന്തപുരം
എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നിരാകരിച്ച സംസ്ഥാന സർക്കാരിനെതിരെ എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. ഞായർ രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സെക്രട്ടറിയറ്റിലേക്ക് ഉദ്യോഗാർഥികൾ മാർച്ച് നടത്തി. വിവിധ ആവശ്യങ്ങളുയർത്തി എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം 35 ദിവസം പിന്നിട്ടു. ‘നീതി വേണം, നിയമനം വേണം’ മുദ്രാവാക്യമുയർത്തി തിങ്കൾ പകൽ 11ന് സെക്രട്ടറിയറ്റിനുമുന്നിൽ പ്രതീകാത്മക ചിത ഒരുക്കി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി സെക്രട്ടറി വളർമതി 11 ദിവസമായി നിരാഹാരത്തിലാണ്. ഇവരുടെ ആരോഗ്യസ്ഥിതി മോശമായിട്ടും ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടില്ല. റാങ്ക് ഹോൾഡേഴ്‌സിനെ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിമും സംസ്ഥാന സെക്രട്ടറി വി കെ സനോജും സന്ദർശിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജെ എസ് ഷിജൂഖാൻ, ആർ രാഹുൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി അനൂപ്, ജില്ലാ സെക്രട്ടറി എൽ എസ് ലിജു, പ്രസിഡൻ് വി എസ് ശ്യാമ, ട്രഷറർ എസ് എസ് നിതിൻ, വിദ്യാ മോഹൻ, ബി മനൂകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായി.










0 comments