ആറുപേർക്ക് പുതുജീവനേകി ലിതിക്ഷ

തിരുവനന്തപുരം
ആറുപേർക്ക് പുതുജീവനേകി ലോകത്തോട് വിടപറഞ്ഞ് ഏഴുവയസ്സുകാരി പി ലിതിക്ഷ. തലച്ചോറിലെ ട്യൂമറിനെ തുടർന്ന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ ചികിത്സയിലായിരുന്ന ലിതിക്ഷയ്ക്ക് രണ്ടാമത്തെ ശസ്ത്രക്രിയ ചെയ്യാനിരിക്കെയാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. തുടർന്നാണ് മകളുടെ അവയവങ്ങൾ ദാനംചെയ്യാൻ തമിഴ്‌നാട് തൂത്തുക്കുടി നീലവിട്ടൻ പോസ്റ്റ് ഓഫീസ് സ്ട്രീറ്റിൽ പ്രകാശ്–പൊൻ സിന്ധുജ ദമ്പതികൾ തീരുമാനിച്ചത്. കരൾ, വൃക്കകൾ, ഹൃദയവാൽവ്, നേത്രപടലങ്ങൾ (കോർണിയ) എന്നിവയാണ് ദാനം ചെയ്തത്. കരളും ഒരു വൃക്കയും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കും രണ്ടാമത്തെ വൃക്ക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ രോഗിക്കും നൽകി. ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്കും (കണ്ണാശുപത്രി) കൈമാറി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനപ്രക്രിയകൾ പൂർത്തിയാക്കിയത്. ശ്രീശക്തിയാണ് ലിതിക്ഷയുടെ സഹോദരി.









0 comments