ഊബർ ടാക്സി തട്ടിയെടുത്ത പ്രതി പിടിയിൽ

മംഗലപുരം
ഊബർ ടാക്സി തട്ടിയെടുത്ത് ഒളിവിൽപ്പോയ പ്രതിയെ കഠിനംകുളം പൊലീസ് വലയിലാക്കി. ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ പുതുക്കുറിച്ചി സ്വദേശി സുഹൈൽ കനിയെയാണ് വ്യാഴം രാത്രി 9.30ന് അതിസാഹസികമായി പിടികൂടിയത്. ചേരമാൻ തുരുത്ത് പൊഴിക്കരയിലുള്ള വീടിന്റെ ടെറസിൽ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ താഴേക്കുചാടി ഓടി. പിന്തുടർന്ന പൊലീസ് പെരുമാതുറ ബീച്ചിനു സമീപംവച്ച് പിടികൂടി. കാപ്പ ചുമത്തപ്പെട്ട് നാടുകടത്തൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പ്രതി. ബുധൻ പുലർച്ചെ അഞ്ചോടെ സുഹൈൽ കനി ഊബർ ആപ് വഴി ടാക്സി ബുക്ക് ചെയ്തു. പെരുമാതുറ ജങ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് ഡ്രൈവറോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. ഡ്രൈവർ സമീപത്തെ ചായക്കടയിൽ കയറിയതും പ്രതി കാറുമായി കടന്നു. ഡിവൈഎസ്‌പി അജിചന്ദ്രന്റെ നിർദേശപ്രകാരം കഠിനംകുളം എസ്ഐ അനൂപ്, ഗ്രേഡ് എസ്ഐ പ്രശാന്ത്, എസ്‌സിപിഒമാരായ രാജേഷ് കുമാർ, സുൾഫിക്കർ, സജിൻ, സിപിഒമാരായ ശരത് കുമാർ, വിഷ്ണു, ജിബിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.










0 comments