സാന്ത്വനവുമായി നേതാക്കൾ അന്‍സിജിയുടെ വീട്ടിൽ

സി കെ ഹരീന്ദ്രന്‍ എംഎല്‍എ അൻസിജിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു
വെള്ളറട
മാര്‍ത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച മലയാളി വിദ്യാര്‍ഥിനി അന്‍സിജിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എ. കത്തിപ്പാറയിൽ അന്‍സിജിയുടെ വീട് സന്ദര്‍ശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്ത് 15-നാണ് അന്‍സിജി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചത്. കോളേജ് പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അടിയന്തര ഇടപെടലുണ്ടാകുമെന്ന് എംഎല്‍എ ഉറപ്പുനല്‍കി. കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, കെഎന്‍എംഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ജെ ലോറന്‍സ്, ജനറല്‍ സെക്രട്ടറി എം എച്ച് ജയരാജ്, കെ എം പ്രഭാകുമാര്‍, എല്‍ ജെ ജോസ് തുടങ്ങിയവരും എംഎൽഎക്കൊപ്പമുണ്ടായി. അന്‍സിജിയുടെ അച്ഛൻ അനില്‍ രാജ്, അമ്മ സോണിയ, സഹോദരി അരുണിമ എന്നിവരുമായി നേതാക്കള്‍ സംസാരിച്ചു.










0 comments