പരാതിയുമായി കേബിള്‍ ഓപ്പറേറ്റര്‍മാര്‍
ഇന്റര്‍നെറ്റ് മുടക്കി കെഎസ്ഇബിയുടെ "കേബിള്‍ കട്ട്'


സ്വന്തം ലേഖകൻ
Published on Jul 18, 2026, 12:05 AM | 1 min read
കാട്ടാക്കട
കെഎസ്ഇബി വൈദ്യുതപോസ്റ്റ് മാറ്റാന്‍ മുന്നറിയിപ്പില്ലാതെ ഫൈ ബർ ഒപ്റ്റിക്കൽ കേബിളുകൾ മുറിച്ചുമാറ്റിയതോടെ കാട്ടാക്കട, നെടുമങ്ങാട് മേഖലകളിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടു. ഇതോടെ സർക്കാർ ഓഫീസുകൾ, അർധസർക്കാർ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, ജനസേവാ കേന്ദ്രങ്ങൾ അടക്കമുള്ളവയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടെന്നാണ് കേബിൾ ഓപ്പറേറ്റർമാരുടെ വിലയിരുത്തൽ. പോസ്റ്റ് ഒന്നിന് 13 രൂപ വാടക നൽകിയാണ് കേബിൾ ഓപ്പറേറ്റർമാർ വൈദ്യുത പോസ്റ്റുകൾ ഉപയോഗിക്കുന്നത്. അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ കേബിൾ ഓപ്പറേറ്റർമാരെ അറിയിക്കുന്നത് അനുസരിച്ച് അഴിച്ചുമാറ്റും. ഇത്തവണ ഓപ്പറേറ്റര്‍മാരെ കെഎസ്ഇബി അറിയിച്ചില്ലെന്നാണ് ആരോപണം. ഇന്റര്‍നെറ്റ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫൈബർ കേബിളുകള്‍ കട്ടിങ് പ്ലെയർ ഉപയോഗിച്ച് മുറിച്ചതായി കണ്ടെത്തിയത്. കാട്ടാക്കട, നെടുമങ്ങാട് മേഖലകളിലേക്കുള്ള പ്രധാന ഫീഡർ കേബിളുകളാണ് നശിപ്പിക്കപ്പെട്ടത്. കാട്ടാക്കട, മലയിൻകീഴ്, അമ്പൂരി, ആര്യനാട്, കള്ളിക്കാട്, നെയ്യാർഡാം, പാറശാല തുടങ്ങിയ ഇടങ്ങളില്‍ സേവനം പൂർണമായും നിലച്ചു. കരാറുകാരനായ പൂവച്ചൽ ആലമുക്ക് സ്വദേശി ബാബുവാണ് കേബിളുകൾ മുറിച്ചതെന്ന് ഓപ്പറേറ്റര്‍മാര്‍ ആരോപിച്ചു. കരാറുകാരനെതിരെയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഓപ്പറേറ്റർമാർ പൊലീസിൽ പരാതി നൽകി.











0 comments