ഇപ്പം ശരിയാക്കാനായില്ല; മഞ്ചേരിയുടെ റോഡ് റോളർ വണ്ടികയറി

റോഡ് റോളര്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നു
മഞ്ചേരി
ഒടുവിൽ വിദഗ്ധ പരിശോധനയ്ക്കുശേഷം എൻജിനിയർമാർ ‘ഇപ്പം ശരിയാക്കാൻ’ കഴിയില്ലെന്ന് തീർത്തുപറഞ്ഞു. അതോടെ നാല് പതിറ്റാണ്ടോളം മഞ്ചേരിയിലെ പൊടിപറക്കുന്ന റോഡുകളെ മെരുക്കി വികസനത്തിന് വഴിയൊരുക്കിയ ആ ഏഴ് ടണ്ണുകാരൻ റോളർ ഒടുവിൽ തമിഴ്‌നാട്ടിലേക്ക് വണ്ടികയറി. ഇനി തമിഴ് മണ്ണിലെ റൂട്ടുകളിലാണ് ഈ പഴയ സിംഹത്തിന്റെ വിശ്രമകാലം. രണ്ടുലക്ഷത്തി അമ്പതിനായിരം രൂപയ്ക്ക് ഈറോഡ് സ്വദേശികൾ ലേലത്തിൽ റോളർ സ്വന്തമാക്കി. തൊണ്ണൂറുകളിൽ മഞ്ചേരി, മലപ്പുറം, ഏറനാട് മണ്ഡലങ്ങളിലെ ഗ്രാമീണ റോഡുകളിലൂടെ കരിമ്പുക തുപ്പി ഗമയിൽ നീങ്ങിയിരുന്ന ഈ ഗ്രീവ്സ് കോട്ടൺ കമ്പനി റോളർ നാട്ടുകാർക്ക് പരിചിതനായിരുന്നു. പ്രായാധിക്യം കാരണം പത്തുവർഷംമുമ്പ് എൻജിൻ പണിമുടക്കിയതോടെ കക്ഷി പൊതുമരാമത്ത് വകുപ്പിന്റെ മഞ്ചേരി സെക്ഷൻ ഓഫീസ് മുറ്റത്ത് വിശ്രമത്തിലായി. ഇടയ്ക്ക് ഉഷാറാക്കാൻ രണ്ട് വട്ടം എൻജിൻ അറ്റകുറ്റപ്പണി നടത്തിനോക്കിയെങ്കിലും പുള്ളിക്കാരൻ വഴങ്ങിയില്ല. ഇതോടെയാണ് ലേലംചെയ്യാന്‍ തീരുമാനിച്ചത്.











0 comments