മൈക്രോഫിന്‍ മാനേജറെ തട്ടിക്കൊണ്ടുപോകല്‍
പ്രതികള്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതമാക്കി

കാട്ടാക്കട
മുത്തൂറ്റ് മൈക്രോഫിൻ സ്ഥാപനത്തിന്റെ മാനേജരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടല ജിഎസ് ഭവനിൽ ഗിരീഷിനെയാണ് കാറിലും ഓട്ടോയിലും ബൈക്കിലുമായെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. മണിക്കൂറുകള്‍ക്കുശേഷം പൂവച്ചൽ പാറമുകൾ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. ഗിരീഷ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. കുറ്റിച്ചൽ സ്വദേശി രാജേഷ് ഉൾപ്പെടെയുള്ളവര്‍ക്കെതിരെ കാട്ടാക്കട പൊലീസ് എഫ്ഐആർ രേഖപ്പെടുത്തി. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചില്‍ ആരംഭിച്ചു. വ്യാഴം വൈകിട്ട് ആറിനാണ് പൂവച്ചൽ ജങ്‌ഷനിലെ ഓഫീസില്‍നിന്നിറങ്ങിയ ഗിരീഷിനെ സംഘം തട്ടിക്കൊണ്ടുപോയത്. പ്രതികളിലൊരാളുടെ സഹോദര ഭാര്യയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഉപദ്രവം. മാനേജരായ ഗിരീഷും സഹപ്രവര്‍ത്തകന്‍ ആഷിക്കും ചേര്‍ന്നാണ് സ്ഥാപനം പൂട്ടി ഇറങ്ങിയത്. തുടര്‍ന്ന് ബൈക്കില്‍ റോഡിലേക്ക് ഇറങ്ങിയ ഗിരീഷിനെ കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. പാറമുകൾ എന്ന സ്ഥലത്തെത്തിച്ച് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുമായിരുന്നു എന്നാണ് മൊഴി. പ്രതികളിൽ ഒരാളുടെ സഹോദരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. എന്നാല്‍, ഇദ്ദേഹത്തിന് സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട ഡിവൈഎസ്‌പി ഗോപകുമാര്‍, എസ്ഐ മനോജ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.










0 comments