print edition സംഭരണവില ഉയർത്തിയില്ല; പതിരായി വാഗ്‌ദാനങ്ങൾ

ഗോകുൽ ഗോപി
Published on Jun 20, 2026, 01:31 AM | 1 min read
ആലപ്പുഴ : നെല്‍ക്കര്‍ഷകര്‍ക്ക് ഇത്തവണത്തെ ബജറ്റ് സമ്മാനിച്ചത് കടുത്ത നിരാശ. സംഭരണവില കിലോയ്ക്ക് 35 രൂപയായി ഉയര്‍ത്തുമെന്ന യുഡിഎഫ് വാഗ്‌ദാനം പൂര്‍ണമായി അവഗണിച്ചു. കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം ലഭ്യമാക്കാനായി പ്രഖ്യാപിച്ച റിവോള്‍വിങ് ഫണ്ടിനെക്കുറിച്ചും നിര്‍ദേശങ്ങളില്ല.
നെൽകൃഷിക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സബ്സിഡികൾ നൽകുന്നത് കേരളത്തിലാണ്. കഴിഞ്ഞ ബജറ്റിലാണ് സംഭരണവില കിലോയ്ക്ക് 30 രൂപയായി എൽഡിഎ-ഫ് സർക്കാർ വർധിപ്പിച്ചത്. കൂടാതെ നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി 150 കോടി രൂപയും വകയിരുത്തിയിരുന്നു.
വി ഡി സതീശന്‍ കുട്ടനാട്ടില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ നല്‍കിയ പ്രധാന ഉറപ്പുകളിലൊന്നായിരുന്നു നെല്ലിന്റെ തറവില കിലോയ്ക്ക് 35 രൂപയാക്കി ഉയര്‍ത്തുമെന്നത്. ഇതാണ് മറന്നത്. കടുത്ത വിലക്കയറ്റവും ഉൽപ്പാദനച്ചെലവും കണക്കിലെടുക്കുമ്പോള്‍ സംഭരണവില ഉയര്‍ത്താത്തത് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന നടപടിയാണ്.
നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വില ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനാണ് ബജറ്റില്‍ ‘റിവോള്‍വിങ് ഫണ്ട്' ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശമില്ല.
പിആർഎസ് വായ്പാ രീതി ഒഴിവാക്കി കേരള ബാങ്കിന്റെ സഹായത്തോടെ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് സംഭരണ സമയത്ത് തന്നെ നേരിട്ട് പണം നൽകുന്ന പദ്ധതി എൽഡിഎഫ-് സർക്കാർ ആരംഭിച്ചിരുന്നു. എന്നാൽ ഇതും യുഡിഎ-ഫ് സർക്കാർ നിർത്തലാക്കി.
വള്ളംകളിക്ക് അവഗണന
വള്ളംകളി മേഖലയെ നിരാശയിലാഴ്‌ത്തി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. അവഗണനക്കെതിരെ വള്ളംകളി മേഖലയിൽ കനത്ത പ്രതിഷേധമാണ്. ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) എന്ന പരാമർശം പോലുമില്ലാതെയാണ് ഇക്കുറി ബജറ്റ് അവതരിപ്പിച്ചത്.
വള്ളംകളി മേഖലയെ ആകെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബജറ്റിൽനിന്ന് സിബിഎലിനെ ഒഴിവാക്കിയതെന്നാണ് വിമർശനം. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 10.46 കോടി രൂപ സിബിഎലിനായി വകയിരുത്തിയിരുന്നു. 2025-–ൽ സിബിഎലിന് 8.96 കോടി അനുവദിച്ചിരുന്നു. സമ്മാനതുകയും ബോണസുകളും നൽകാൻ സംഘാടകർ ബുദ്ധിമുട്ടിയിരുന്നു. തുടർന്നാണ് അവസാന ബജറ്റിൽ എൽഡിഎഫ് സർക്കാർ തുക വർധിപ്പിച്ചത്.










0 comments