ഹൃദയച്ചുവപ്പിൽ ചിറയിൻകീഴ്

ബിമൽ പേരയം
Published on Mar 11, 2026, 08:10 PM | 1 min read
തിരുവനന്തപുരം: കയറിന്റെയും കായലിന്റെയും നാട്. പ്രേംനസീർ, ഭരത് ഗോപി എന്നിവരുടെ ജന്മംകൊണ്ട് കീർത്തികേട്ട പ്രദേശം. കുമാരനാശാന് ജന്മംനൽകിയ കായിക്കര, ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങുകോട്ട, പൊന്മുടിയിലെ ചെമ്മുഞ്ചി മലനിരയിൽനിന്ന് പിറവികൊള്ളുന്ന വാമനപുരം നദി അറബിക്കടലുമായി ചേരുന്ന ഭൂതലം എന്നിങ്ങനെ ഒട്ടേറെ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്ന മണ്ഡലമാണ് ചിറയിൻകീഴ്.
തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം, മംഗലപുരം, ചിറയിൻകീഴ് താലൂക്കിലെ അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്‌ക്കാവൂർ, കിഴുവിലം, മുദാക്കൽ എന്നീ എട്ടു പഞ്ചായത്ത് ഉൾപ്പെട്ട മണ്ഡലം 2011ലാണ് രൂപംകൊണ്ടത്. പട്ടികജാതി സംവരണമണ്ഡലമാണ്. രൂപംകൊണ്ട നാൾമുതൽ ഇടതുപക്ഷത്തെ വരിച്ച മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസനമാണ് നടന്നിട്ടുള്ളത്. മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് വി ശശിയാണ്.
2021ൽ 1,99,492 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 1,38,380 വോട്ട് ആകെ പോൾ ചെയ്‌തപ്പോൾ എൽഡിഎഫിലെ വി ശശി 62,634 വോട്ട് നേടി വിജയിച്ചു. 14,017 വോട്ട് ഭൂരിപക്ഷം. എതിരാളികളായ യുഡിഎഫിലെ ബി എസ് അനൂപ് 48,617 വോട്ടും എൻഡിഎയിലെ ജി എസ് ആശാനാഥ് 30,986 വോട്ടും നേടി. നിലവിൽ 1,94,181 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. എസ്‌ഐആർ നിലവിൽവന്നതോടെ 5311 വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായി. സ്‌ത്രീവോട്ടർമാരാണ് കൂടുതൽ– 1,04,140 പേർ. 90,033 പുരുഷവോട്ടർമാരുണ്ട്. എട്ടുപേർ ട്രാൻസ്‌ജെൻഡേഴ്‌സാണ്.
വികസനത്തിന്റെ പുതിയ ചരിത്രമെഴുതി 10 വർഷത്തിനിടയിൽ 3000 കോടി രൂപയുടെ വികസനമാണ് മണ്ഡലത്തിലെത്തിയത്.
തോന്നയ്‌ക്കലിൽ സർക്കാർ പടുത്തുയർത്തിയ വൈറോളജി ഗവേഷണകേന്ദ്രം കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും വൈറോളജി ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടാണ്. അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കഠിനംകുളം പഞ്ചായത്തുകളിലൂടെയാണ് തീരദേശ ഹൈവേ കടന്നുപോകുക. ഭൂമിക്കും നഷ്‌ടപരിഹാരത്തിനുമായി 135.60 കോടി രൂപയുടെ ഭരണാനുമതിയായി. ദേശീയജലപാതയും മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്. നാടിന്റെ ചിരകാല അഭിലാഷമായ റെയിൽവേ മേൽപ്പാലം പൂർത്തിയാക്കി.
72 കോടി ചെലവിൽ താലൂക്ക് ആശുപത്രിക്ക് കെട്ടിടമൊരുങ്ങി. പ്രേംനസീറിന്റെ പേരിൽ സ്‌മാരകവും യാഥാർഥ്യമാകുന്നു.
പൊതുവിദ്യാഭ്യാസം 118.49 കോടി, ഉന്നതവിദ്യാഭ്യാസം 240.51 കോടി, ഗതാഗതം 546 കോടി, ആരോഗ്യം 109 കോടി, കുടിവെള്ളം 196 കോടി, വ്യവസായം 186 കോടി എന്നിങ്ങനെ അഞ്ചുവർഷത്തിനുള്ളിൽ വിവിധ മേഖലകളിൽ വികസനമെത്തി.









0 comments