സിഗ്നലുകൾ തെളിയാതെ കരമന–കളിയിക്കാവിള പാത

നേമം
കരമന–കളിയിക്കാവിള ദേശീയപാതയിൽ പാപ്പനംകോടുമുതൽ പള്ളിച്ചൽവരെയുള്ള ഭാഗത്തെ ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. തിരുവനന്തപുരത്തേക്കും കളിയിക്കാവിള ഭാഗത്തേക്കുമുള്ള നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജങ്ഷനുകളായ പ്രാവച്ചമ്പലം, വെള്ളായണി സിഗ്നലുകളുടെ തകരാറ് കാരണം വാഹനാപകടങ്ങളും പതിവായി. വെള്ളായണി ജങ്ഷനിൽ എൽപിമുതലുള്ള സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഷോപ്പിങ് മാളും പ്രവർത്തിക്കുന്നു. ഓണക്കാലമായതോടെ വാഹനങ്ങളുടെ തിരക്ക് നിയന്ത്രണാതീതമാണ്. മാസങ്ങളായി സിഗ്നൽ തകരാറിലായത് കാരണം അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടങ്ങളുണ്ടാക്കുന്നു. ഈ ദിവസങ്ങൾക്കുള്ളിൽ നിരവധി അപകടങ്ങളും ഇതേത്തുടർന്ന് ജീവഹാനിയും സംഭവിച്ചു. വെള്ളായണി ജങ്ഷനോടൊപ്പം പ്രാവച്ചമ്പലം, നേമം എന്നിവിടങ്ങളിലെ സിഗ്നലും ഭാഗികമായാണ് പ്രവർത്തിക്കുന്നത്. പ്രദേശത്തെ ട്രാഫിക് സിഗ്നൽ തകരാറ് അടിയന്തരമായി പരിഹരിക്കണമെന്നും അത് പരിഹരിക്കുന്നതുവരെ പ്രദേശങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് പൊലീസുകാരെ നിയോഗിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. തുടർനടപടി ഇല്ലെങ്കിൽ വലിയ പ്രതിഷേധവുമായി രമേത്തുവരുമെന്ന് നേമം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആനന്ദ് ഷിനു, സെക്രട്ടറി ആർ എസ് ശ്രീജിത് എന്നിവർ പറഞ്ഞു.









0 comments