ജോൺ മത്യാസിനെ കണ്ടെത്താനായില്ല

കോവളം
വള്ളം മറിഞ്ഞ് കടലിൽ കാണാതായി 15 ദിവസം കഴിയുമ്പോഴും ജോൺ മത്യാസ് കാണാമറയത്തുതന്നെ. ജോണിനായുള്ള കുടുംബത്തിന്റെയും നാടിന്റെയും കാത്തിരിപ്പ് തുടരുകയാണ്. മന്ത്രി ഉൾപ്പെടെ കുടുംബത്തെ സന്ദർശിച്ച് ഉറപ്പുകൾ നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. ജോണിന്റെ കുടുംബം പരാതി ഉന്നയിച്ചശേഷം മാത്രമാണ് തിരച്ചിൽ ആരംഭിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറായത്. തിരച്ചിൽ കാര്യക്ഷമമല്ലെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമാന്തരമായി തിരച്ചിൽ ആരംഭിച്ചു. കാണാതായി 11 ദിവസം കഴിഞ്ഞാണ് ഫിഷറീസ് മന്ത്രി കുടുംബത്തെ സന്ദർശിച്ചത്. കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവർ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. കോസ്റ്റ്ഗാർഡ് കപ്പൽ ഉൾപ്പെടെയുള്ളവ തിരച്ചിലിനുണ്ട്. കുടുംബത്തിന്റെ ആവശ്യപ്രകാരം രാമേശ്വരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തിരച്ചിൽ ആരംഭിക്കാമെന്ന് അധികാരികൾ ഉറപ്പുനൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. ആഗസ്‌ത് ഒന്നിന് വിഴിഞ്ഞത്തുനിന്ന് 18 കിലോമീറ്റർ അകലെ കടലിൽ വലയിടുമ്പോഴാണ് പുലർച്ചെ 1.30ഓടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന മനോജ്, സജു, ദീപു, ഷാജി എന്നിവരെ മറ്റ് വള്ളങ്ങളിലെത്തിയവർ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ, ജോണിനെ കണ്ടെത്താനായില്ല.










0 comments