കോർപറേഷൻ കാണണം
ഓണക്കാലത്തെ മാലിന്യപ്പൂക്കളം

തന്റെ വീടിന്റെ അരികിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞുകൂടിയ ദുർഗന്ധം വമിക്കുന്ന മാലിന്യം നോക്കിനിൽക്കുന്ന ലീല ഫോട്ടോ: എ ആർ അരുൺരാജ്
സ്വന്തം ലേഖകൻ
Published on Aug 16, 2026, 11:42 PM | 1 min read
തിരുവനന്തപുരം
‘മാലിന്യം അടിഞ്ഞുകൂടി നാറ്റം പരക്കുന്നതിനാൽ വീടിന്റെ വാതിൽ തുറക്കാനാകുന്നില്ല മക്കളേ. താഴത്തെ വീട്ടിൽ നാല് കുഞ്ഞുങ്ങളുണ്ട്. അവർക്ക് ഛർദിയും പനിയുമൊക്കെ വന്നുതുടങ്ങി. ഇൗ മാലിന്യം മാറ്റിത്തരാൻ എന്തെങ്കിലും ചെയ്യണം മക്കളേ...’
തന്പാനൂരിൽ ആമയിഴഞ്ചാൻ തോടിന് സമീപത്തുതാമസിക്കുന്ന ലീലാമ്മയുടെ ദുരിതം കാണാൻ ആരുമില്ല. കോർപറേഷൻ അധികൃതരോടും കൗൺസിലറോടും പറഞ്ഞിട്ടും നടപടിയായില്ലത്രേ. താഴത്തെ വീട് കൊൽക്കത്തക്കാരായ കുടുംബത്തിന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അവർക്ക് നാലുമാസം പ്രായമുള്ളതുൾപ്പെടെ നാലുകുഞ്ഞുങ്ങളുണ്ട്. നാലുപേർക്കും ഇൗ നാറ്റമടിച്ചും കൊതുകുകടിച്ചും അസുഖമായി. വാതിൽ തുറക്കാനും അകത്തിരുന്ന് ഭക്ഷണം കഴിക്കാനും കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നുണ്ട്– ലീലാമ്മ തന്റെ ദുരിതം വിവരിച്ചു.
തന്പാനൂർ മുസ്ലിംപള്ളിക്ക് മുന്നിലൂടെ ഹൗസിങ് ബോർഡിലേക്ക് പോകുന്ന ഇടറോഡിലാണ് ലീലാമ്മയുടെ വീട്. മൂന്നുമാസംമുന്പത്തെ മഴയിൽ മരക്കൊന്പ് ഒഴുകിവന്ന് സ്ലാബിനടിയിൽ കുടുങ്ങിയതോടെയാണ് വീടിനുസമീപം മാലിന്യം അടിഞ്ഞുതുടങ്ങിയത്. പലതവണ കോർപറേഷനിൽ ബന്ധപ്പെട്ടു. കൗൺസിലർ ഹരികുമാറിനെ അറിയിച്ചു. ശരിയാക്കാം എന്നുപറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് ലീല പറഞ്ഞു.









0 comments