അവന്റെ ജീവനെടുത്ത അവിടേക്ക് ഇനിയില്ല

അതുൽ അച്ഛൻ ഹരീഷിനും അമ്മ ജിഷയ്‌ക്കുമൊപ്പം (ഫയൽ ചിത്രം)
ആരതി ബി എസ്
Published on Jun 11, 2026, 12:00 AM | 1 min read
തിരുവനന്തപുരം
‘ഞാനെത്തുന്ന സന്തോഷത്തിൽ സൂപ്പർമാർക്കറ്റിൽനിന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നു എന്റെ കുഞ്ഞ്. അത് അവസാന യാത്രയായി. എന്റെ കുഞ്ഞിന് അവിടം എന്ത് ഇഷ്‌ടമായിരുന്നെന്നോ. അവന്റെ ജോലിയുടെ കാര്യത്തിനായി കുടുംബത്തോടെ അവിടേക്ക് താമസം മാറാനായിരുന്നു പ്ലാൻ. പക്ഷെ അതിനു മുന്നേ അവൻ പോയില്ലേ. അവന്റെ ജീവനെടുത്ത അവിടേക്ക് ഇനിയില്ല...’ പറഞ്ഞ് മുഴുപ്പിക്കാൻ ഹരീഷിനായില്ല. ഏക മകന്റെ വിയോഗത്തിൽ തളർന്നുപോയ ഒരച്ഛനും അമ്മയും കോഴിക്കോട് ഇരിങ്ങല്ലൂർ കിഴക്കേടത്ത് മീത്തൽവീട്ടിലുണ്ട്. തിരുവനന്തപുരത്ത് തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ മരിച്ച അതുലിന്റെ അച്ഛനും അമ്മയ്‌ക്കും നഷ്ടമായത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഏക പ്രതീക്ഷയാണ്. തുമ്പ വിഎസ്‌എസ്‌സിയിലെ ഗവേഷണ വിദ്യാർഥിയായിരുന്ന അതുൽ അമ്മ ജിഷയ്‌ക്കൊപ്പം പള്ളിത്തുറ നെഹ്‌റു ജങ്‌ഷനിലാണ് വാടകയ്‌ക്ക് താമസിച്ചിരുന്നത്. ജോലിയിൽനിന്ന് വിരമിച്ച അച്ഛനും തങ്ങൾക്കൊപ്പം താമസിക്കാനെത്തുന്ന സന്തോഷത്തിൽ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരവേയായിരുന്നു അപ്രതീക്ഷിത ദുരന്തം. വ്യാഴം രാത്രി 9.45ഓടെ ശാന്തിനഗർ മാർക്കറ്റിന് സമീപം നായ കുറുകെ ചാടി സ്‌കൂട്ടർ മറിഞ്ഞാണ് അതുൽ മരിച്ചത്. ഗുരുവായൂരപ്പൻ കോളേജിലെ ക്ലർക്കായിരുന്ന അതുലിന്റെ അച്ഛൻ ഹരീഷ് മെയ് 30നാണ് വിരമിച്ചത്. മകനും ഭാര്യക്കുമൊപ്പം താമസിക്കാൻ തിരുവനന്തപുരത്തേക്ക് വരാനിരിക്കെയാണ് മരണവാർത്ത. അപകടത്തിൽ ജിഷയ്‌ക്കും പരിക്കേറ്റിരുന്നു. സംഭവശേഷം കോർപറേഷൻ അധികൃതരോ സർക്കാർ പ്രതിനിധികളോ തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം പറഞ്ഞു.











0 comments