ഹാൻടെക്സ് തെരഞ്ഞെടുപ്പ് അട്ടിമറി
എൽഡിഎ-ഫ് നിയമനടപടിക്ക്

തിരുവനന്തപുരം
പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപ്പക്സ് സംഘമായ ഹാൻടെക്സ് ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെതിരെ എൽഡിഎഫ് നിയമനടപടികളിലേക്ക്. മാർച്ച് 12ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നടന്നുവെങ്കിലും കോടതി ഉത്തരവിനെത്തുടർന്ന് ഫലപ്രഖ്യാപനം നടന്നില്ല. യുഡിഎഫ് സർക്കാർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കേസ് പലതവണ മാറ്റിവയ്‌പ്പിച്ചു. എൽഡിഎഫ് 15 സീറ്റിൽ വിജയം ഉറപ്പിച്ചിരുന്നിടത്താണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. റിട്ടേണിങ് ഓഫീസറായ വ്യവസായവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ അഭിലാഷ് വിജയൻ കോടതിയിലെ സീൽഡ് കവർ ഉൾപ്പെടെയുള്ള രേഖകൾ ഏറ്റുവാങ്ങി കൃത്രിമത്വംകാണിച്ചാണ് യുഡിഎഫിന് അനുകൂല റിസൾട്ട് ഉണ്ടാക്കിയതെന്ന് സംശയിക്കുന്നു. വിവിധ അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്നയാളാണ് അഭിലാഷ് വിജയൻ. അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ യുഡിഎഫ് ഭരണസമിതിക്കെതിരായി നിയമനടപടികളും ശക്തമായ പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് കൈത്തറി സഹകരണസംഘം അസോസിയേഷൻ പ്രസിഡന്റ് സി കെ ഹരീന്ദ്രൻ എംഎൽഎ, ജനറൽ സെക്രട്ടറി എം എം ബഷീർ എന്നിവർ അറിയിച്ചു.










0 comments