നാട്ടുകാർ പരിഭ്രാന്തിയിൽ
കുമാരപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി

കുമാരപുരം കിംസ് റോഡിൽ പി ഡബ്ള്യു ഡി അറ്റകുറ്റപ്പണിക്കിടെ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിയ സ്ഥലം കോർപറേഷൻ കൗൺസിലർ എസ് പി ദീപക് സന്ദർശിക്കുന്നു
വഞ്ചിയൂർ
പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ കുമാരപുരത്ത് സിഎൻജി പൈപ്പ്‌ലൈൻ പൊട്ടി വാതകം ചോർന്നത് പരിഭ്രാന്തിയുയർത്തി. കുമാരപുരം കിംസ് ആശുപത്രി റോഡിൽ, ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് സമീപം തിങ്കൾ പകലായിരുന്നു സംഭവം. ഒരു മണിക്കൂറോളം ചോർച്ചയുണ്ടായതായി നാട്ടുകാർ പറഞ്ഞു. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് സുരക്ഷാക്രമീകരണങ്ങളൊരുക്കിയത്. കിംസ് ആശുപത്രിക്ക് മുന്നിലൂടെയുള്ള ഗതാഗതം പൂർണമായും തടഞ്ഞു. ജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. സുരക്ഷ മുൻനിർത്തി പ്രദേശത്തെ കടകളും മറ്റ് സ്ഥാപനങ്ങളും അടപ്പിച്ചു. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തീപിടിത്തം ഒഴിവാക്കുന്നതിനായി പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും ഒഴിവാക്കി. പൈപ്പ് ലൈനിന്റെ പ്രധാന വാൽവ് അടച്ചശേഷമാണ് പരിഭ്രാന്തി ഒഴിവായത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് പ്രദേശത്തെ വാതകവിതരണം തടസ്സപ്പെട്ടു. തിങ്ക് ഗ്യാസ് എന്ന കന്പനിയാണ് തിരുവനന്തപുരത്ത് സിഎൻജി പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. വിവരം ലഭിച്ചയുടൻ തങ്ങളുടെ എമർജൻസി റെസ്‌പോൺസ് സംഘം സ്ഥലത്തെത്തി അപകടമൊഴിവാക്കാനുള്ള നടപടി സ്വീകരിച്ചതായി കന്പനി അറിയിച്ചു. ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
സമഗ്ര അന്വേഷണം വേണം
തിരുവനന്തപുരം
കുമാരപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിയ സംഭവത്തിൽ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വീടുകളിൽ പൈപ്പ് ലൈൻ മുഖേന പാചകവാതക ഗ്യാസ് എത്തിക്കാനായി റോഡിൽ സ്ഥാപിച്ച പൈപ്പാണ് പൊട്ടിയത്. വൻ ദുരന്തമാണ് ഒഴിവായത്. പദ്ധതി നടപ്പാക്കുന്പോൾ പാലിക്കേണ്ട നടപടിക്രമം പാലിച്ചില്ല. ആറടി താഴ്‌ത്തിയാണ് പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടത്. എന്നാൽ പൊട്ടിയ സ്ഥലത്ത് 1.5 അടി മാത്രമേ കുഴിച്ചിട്ടുള്ളൂ. നഗരത്തിന്റെ ഇരുപത്തഞ്ചോളം വാർഡുകളിൽ പണി നടക്കുന്നുണ്ട്. കരാറുകാരായ ഏഷ്യ ഗൾഫ് ആൻഡ് പസഫിക് ഗ്രൂപ്പ് സ്ഥാപിച്ച പൈപ്പ് ലൈനുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ഓഡിറ്റ് നടത്തണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക് ആവശ്യപ്പെട്ടു.









0 comments