പ്രതിരോധം ശക്തമാക്കി വനം വകുപ്പും ആരോഗ്യവകുപ്പും
പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻകുറവ്

പട്ടയം ലഭിച്ച അംബേദ്കർപുരം ലക്ഷംവീട് പ്രദേശത്തെ കുടുംബാംഗങ്ങൾ
തിരുവനന്തപുരം
സർപ്പ ആപ്പ് ഉപയോഗം വർധിച്ചതോടെ പാമ്പുകടി മരണം ഗണ്യമായി കുറഞ്ഞു. വനംവകുപ്പ് കണക്ക് പ്രകാരം കഴിഞ്ഞ വർഷം ജില്ലയിൽ പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി കുറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിൽ പാമ്പു കടിയേറ്റ് ചികിത്സയ്‌ക്കെത്തിയവരിൽ കൂടുതലും പുരുഷന്മാരാണ്. 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 372 പേരാണ് ചികിത്സയ്‌ക്കെത്തിയത്. ജനുവരി മുതൽ ജൂൺ വരെ 226 പേർ ചികിത്സ തേടി. പാമ്പുകളെ തരംതിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ, ആന്റിവെനം ലഭ്യമായ ആശുപത്രികൾ, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പരുകൾ തുടങ്ങിയ വിവരങ്ങളാണ് സർപ്പ ആപ്പിലുള്ളത്. പാമ്പുകളെ പിടികൂടാൻ സംസ്ഥാനത്തുടനീളം ലൈസൻസുള്ള മൂവായിരത്തോളം വളന്റിയർമാർ സർപ്പയിലുണ്ട്. ജില്ലയിൽ മാത്രമുള്ള നൂറോളം സർട്ടിഫൈഡ് വളന്റിയർമാരിൽ 20 പേർ സജീവപ്രവർത്തകരാണ്. ഉദ്യോഗസ്ഥർ, കൃഷിക്കാർ, ഓട്ടോ ഡ്രൈവേഴ്‌സ് തുടങ്ങി വിവിധമേഖലയിലുള്ളവർ വളന്റിയർമാരാണെന്ന് സർപ്പ നോഡൽ ഓഫീസറും അസി. ഫോറസ്റ്റ് കൺസർവേറ്ററുമായ വൈ മുഹമ്മദ് അൻവർ പറഞ്ഞു. പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് പരമാവധി ഒരുലക്ഷം രൂപവരെയാണ് സർക്കാർ ചികിത്സാസഹായമായി നൽകുന്നത്. നിയമപരമായി വനത്തിനുള്ളിൽ പ്രവേശിച്ച് പാമ്പുകടിയേറ്റ് മരണപ്പെടുകയാണെങ്കിൽ 10 ലക്ഷം രൂപയും വനത്തിന് പുറത്താണെങ്കിൽ രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകും. മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ആന്റിവെനം സ്റ്റോക്ക് ചെയ്യാൻ ജില്ലാതല നിയന്ത്രണ സമിതി നിർദേശിച്ചിട്ടുണ്ട്.









0 comments