ഓണത്തിന് മുറ്റത്ത് നിറയും അതിര്‍ത്തി കടന്നെത്തിയ പൂക്കള്‍

തോവാളയിലെ പൂവിപണി
നെയ്യാറ്റിൻകര
ഓണത്തെ വരവേൽക്കാൻ നെയ്യാറ്റിന്‍കരയിലേക്ക് എത്തുന്നത് തമിഴ്നാടിന്റെ നിറമുള്ള പൂക്കള്‍. അത്തം പിറന്നതുമുതല്‍ വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളമൊരുക്കാൻ തോവാളയില്‍നിന്നാണ് നെയ്യാറ്റിന്‍കരയിലേക്കടക്കം പൂക്കളെത്തിക്കുന്നത്. ദിവസവും പുലര്‍ച്ചെ ലോറികളിലും പിക്കപ്പ് വാനുകളിലുമായാണ് പൂക്കളെത്തിക്കുന്നത്. ജമന്തി, അരളി, വാടാമല്ലി, മല്ലിക, പിച്ചകം, റോസ് എന്നിവയ്ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. തോവാളപ്പൂക്കൾക്ക് പുറമേ പ്രാദേശികമായി വ്ലാത്താങ്കര, കാഞ്ഞിരംകുളം, പാറശാല ഭാഗങ്ങളിൽനിന്നുള്ള പൂക്കളും എത്തിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ പൂക്കളുടെ വരവ് വർധിക്കുന്നതോടെ നെയ്യാറ്റിൻകരയിലെ തെരുവുകൾ കൂടുതൽ സജീവമാകും. തുണിക്കടകളിലും ചന്തകളിലും തിരക്ക് ഓണവിപണി ലക്ഷ്യമിട്ട് നെയ്യാറ്റിൻകര ടൗണിലെയും ബസ് സ്റ്റാൻഡ് പരിസരങ്ങളിലെയും പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം പൊടിപൊടിക്കുകയാണ്. ഓണക്കോടികള്‍ക്കൊപ്പം സ്കൂളിലെയും ഓഫീസിലെയും ഓണപ്പരിപാടിക്കുള്ള "സ്പെഷ്യല്‍' വസ്ത്രങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ തിരക്കുമുണ്ട്. കുടുംബശ്രീയുടെയും പ്രാദേശിക സഹകരണ സൊസൈറ്റികളുടെയും നേതൃത്വത്തിൽ സബ്‌സിഡി നിരക്കിലുള്ള ഓണം വിപണന മേളകളും ചന്തകളും സജീവമാണ്. വിഷരഹിത നാടൻ പച്ചക്കറികൾ, കർഷക കൂട്ടായ്മകളുടെ ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാനും തിരക്കുണ്ട്.










0 comments