ഭർത്താവ് ഒളിവിൽ
യുവതിയുടെ മൃതദേഹം പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ

തിരൂർ
പൊന്നാനിപ്പുഴയിൽ പടിഞ്ഞാറെക്കര ബോട്ട് ജെട്ടിക്കുസമീപത്ത് ചാക്കിൽ കെട്ടിയനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറെക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഫൗസിയ (37)യുടെ മൃതദേഹമാണ് വെള്ളി ഉച്ചയോടെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. രാത്രിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഫൗസിയയെ വിളിച്ചിറക്കിക്കൊണ്ടുപോയ ഭർത്താവ് ഹുസൈൻ ഒളിവിലാണ്. മത്സ്യത്തൊഴിലാളിയായ ഹുസൈൻ ബുധൻ വൈകിട്ട് വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ട് പോയിരുന്നു. തുടർന്ന് അർധരാത്രിയെത്തി ഫൗസിയയെ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി. മകളുടെ കൂടെ ഉറങ്ങുകയായിരുന്ന ഫൗസിയയെ ഉണർത്തി മീൻ കിട്ടിയെന്നും പറഞ്ഞ് കൂടെക്കൊണ്ടുപോകുകയായിരുന്നു. മകൾ തടഞ്ഞുവെങ്കിലും ഫൗസിയ കൂടെപ്പോയി. പിന്നീട് ഇരുവരും തിരിച്ചുവരാത്തതിനാൽ മകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തിരൂർ പൊലീസ് അന്വേഷണവും ആരംഭിച്ചു. ഹുസൈന്റെ വീടിനുസമീപത്തെ ബീച്ചിൽനിന്ന് രക്തക്കറ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതിനിടെ വെള്ളി ഉച്ചക്കുശേഷം ബോട്ടുജെട്ടിയിൽ മീൻപിടിക്കാനായി പോകുകയായിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വഞ്ചിയുടെ ആങ്കറിൽ മറ്റൊരു ആങ്കർ കുടുങ്ങിയതോടെ തൊഴിലാളികൾ ആങ്കർ ഉയർത്തുകയായിരുന്നു. അതിലുണ്ടായിരുന്ന ചാക്ക് കെട്ടഴിച്ച് നോക്കിയപ്പോഴാണ് ഫൗസിയയുടെ മൃതദേഹം കണ്ടത്. ഉടൻ തിരൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ഷബീബ്, ബിൻസി.










0 comments