അർജന്റീന, സ-്പെയ്‌ൻ, ഫ്രാൻസ്, ബ്രസീൽ...
ഫിഫ മാതൃകാ ലോകകപ്പിന് ഗംഭീരതുടക്കം

പൊഴിയൂരിലെ ഫിഫ മാതൃകാ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് നടന്ന ഘോഷയാത്ര
പാറശാല
ബ്രസീൽ, അർജന്റീന, പോർച്ചുഗൽ തുടങ്ങിയ ടീമുകളുടെ കളി കാണണമെങ്കിൽ അതിർത്തിയിലെ തീരപ്രദേശത്തേക്ക് വരൂ. പൊഴിയൂർ എസ്എംആർസിയുടെ നേതൃത്വത്തിലാണ് എട്ടാമത് ഫിഫ മാതൃകാ വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ വമ്പൻ ടീമുകൾ ഏറ്റുമുട്ടുന്നത്. 12 വരെ തെക്കേ കൊല്ലങ്കോട് എസ്എംആർസി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. 1998 മുതൽ തുടർച്ചയായി നടന്നുവരുന്ന മത്സരത്തിൽ 16 ടീമുകൾ അതത് രാജ്യത്തിന്റെ ജഴ്സിയിൽ അണിനിരക്കും. സന്തോഷ് ട്രോഫി ഗ്രാമം എന്നറിയപ്പെടുന്ന ഫുട്ബോളിന്റെ നഴ്‌സറിയായ പൊഴിയൂർ പ്രദേശത്തുനിന്ന് നിരവധി കളിക്കാരെ വാർത്തെടുക്കുന്നതിൽ എസ്എംആർസി ക്ലബ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലേക്കും ഐഎസ്എൽ, സന്തോഷ് ട്രോഫി വേദികളിലേക്കും നിരവധി പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. എട്ടാമത് ഫിഫ മാതൃകാ വേൾഡ് കപ്പിൽ പ്രദേശത്തെ വിവിധ ക്ലബ്ബുകളിലെ കളിക്കാരെ ഉൾപ്പെടുത്തി വിവിധ രാജ്യങ്ങളുടെ ബാനറിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. നാലു ഗ്രൂപ്പുകളായി തിരിച്ചതിൽ എ ഗ്രൂപ്പിൽ പോർച്ചുഗൽ, സ്പെയ്‌ൻ, നെതർലൻഡ്സ്, സ്വീഡൻ. ബി ഗ്രൂപ്പിൽ നോർവെ, മൊറോക്കോ, അർജന്റീന എന്നിവർക്കൊപ്പം ഇന്ത്യയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് സിയിൽ ഖത്തർ, ഉറുഗ്വേ, ജപ്പാൻ, ഇംഗ്ലണ്ട്. ഡി ഗ്രൂപ്പിൽ ബ്രസീൽ, മെക്സിക്കോ, ജർമനി, ഫ്രാൻസ് എന്നീ ടീമുകളാണുള്ളത്. അതത് രാജ്യത്തിന്റെ ജഴ്സിയണിഞ്ഞാണ് ഇൗ ടീമുകൾ കളിക്കാനിറങ്ങുക. രാവിലെ ഒമ്പതുമുതൽ വെെകിട്ട് ആറുവരെയാണ് മത്സരങ്ങൾ. മത്സരങ്ങൾക്കുമുന്നോടിയായി വെള്ളി വൈകിട്ട് നാടിനെ ആവേശത്തിലാഴ്‌ത്തി ഉച്ചക്കടയിൽനിന്ന് എസ്‌എംആർസി ഗ്രൗണ്ടുവരെ 16 ടീമുകളുടെ വർണശബളമായ ഘോഷയാത്ര നടന്നു. വാദ്യമേള അകന്പടിയിൽ നടന്ന ഘോഷയാത്ര നവ്യാനുഭവമായി. മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി സി പി ജോൺ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഉഷകുമാരി, പഞ്ചായത്ത് പ്രസിഡന്റ് ജിനേഷ്, കൊല്ലങ്കോട് ഇടവക വികാരി ഫാ. ഡൈസൻ, എസ്എംആർസി പ്രസിഡന്റ് ജോൺബോസ്‌കോ, സെക്രട്ടറി അജീഷ് തുടങ്ങിയവർ സംസാരിച്ചു.











0 comments