ആട്ടിൻകുട്ടിയെ കഴുത്തറുത്ത് കൊന്നു
വൃദ്ധദമ്പതികളുടെ വീടിന് തീയിട്ടു

കിളിമാനൂര്‍
നാവായിക്കുളം വൈരമലയിൽ വൃദ്ധദമ്പതികളുടെ വീടിന് അജ്ഞാതൻ തീയിട്ടു. വൈരമല ഹനിയ മൻസിലിൽ ഷംസുദീന്റെ വീടാണ് തീവച്ച് നശിപ്പിച്ചത്. ചൊവ്വ പുലർച്ചെ ഒന്നോടെയാണ് സംഭവം. ഷംസുദീനും ഭാര്യ സാബിറയും സുഖമില്ലാത്ത മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റൊരു മകൻ ഇവിടെയല്ല താമസം. വീടിന്റെ മുൻഭാഗത്ത് തീ ആളിക്കത്തുന്നതുകണ്ട സാബിറ ഷംസുദീനെ വിളിച്ചുണർത്തി. അടുക്കള വാതിലിലൂടെ പുറത്തിറങ്ങി വെള്ളം കോരിയൊഴിച്ചതിനാൽ കൂടുതൽ ഭാഗത്തേക്ക് തീ വ്യാപിച്ചില്ല. ഫർണിച്ചറുകൾ കത്തിനശിച്ചു. നാലുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ വീടിനുസമീപം ചെറുതോട്ടിൽ കഴുത്തറുത്ത് കൊന്നനിലയിൽ കണ്ടെത്തി. ഷംസുദീന്റെ പരാതിയിൽ കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി. സമീപം പൊട്ടിയ മദ്യകുപ്പിയും വീടിന്റെ ഭിത്തിയിൽ കല്ലുകൊണ്ട് സെയിദലിയെന്ന് എഴുതിയതും കണ്ടെത്തി. നിർധന കുടുംബത്തിന് സൗജന്യമായി കിട്ടിയ ഭൂമിയിൽ ജീവകാരുണ്യ പ്രവർത്തകനും അച്ചായൻസ് ജ്വല്ലറി ഉടമയുമായ ടോണിയാണ് വീടുവച്ച് നൽകിയത്. ഇതാണ് അഗ്നിക്കിരയാക്കാൻ ശ്രമിച്ചത്. വാർഡ് മെമ്പർ വിജിൻ സ്ഥലം സന്ദർശിച്ചു.










0 comments