print edition സ്‌ത്രീസുരക്ഷാ പദ്ധതി നിർത്തുന്നതിൽ ന്യായീകരണം; വെള്ളപൂശാൻ മനോരമയുടെ ഇല്ലാക്കഥ

തിരുവനന്തപുരം: സ്‌ത്രീ സുരക്ഷാപദ്ധതി എൽഡിഎഫ് സർക്കാർ നിർത്തിയിരുന്നുവെന്ന യുഡിഎഫ് അനുകൂല പത്രത്തിന്റെ വാർത്ത വാസ്‌തവവിരുദ്ധം. പദ്ധതി നിർത്തുന്ന യുഡിഎഫ് സർക്കാരിനെ ന്യായീകരിക്കാനാണ് പാഴ്ശ്രമം.
2025 ഒക്‌ടോബർ 29ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്‌ത്രീസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്. സാമൂഹ്യക്ഷേമ പെൻഷനില്ലാത്ത, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ 35–60 പ്രായത്തിലുള്ള 31.34 ലക്ഷം സ്‌ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്നതാണ് പദ്ധതി. ഫെബ്രുവരി 11നായിരുന്നു ഉദ്‌ഘാടനം.
എൽഡിഎഫ് സർക്കാർ ഫെബ്രുവരി, മാർച്ച് മാസത്തെ തുക വിതരണംചെയ്‌തു. 10,58,700 പേർക്ക് ഫെബ്രുവരിയിൽ 105.87 കോടി രൂപയാണ് അനുവദിച്ചത്. മാർച്ചിൽ ഗുണഭോക്താക്കൾ 16,24,091 ആയി. ഇവർക്ക് 162.41 കോടി രൂപയും വിതരണംചെയ്‌തു. 2026–27 ബജറ്റിൽ 3,270 കോടി രൂപ നീക്കിവച്ചു.
ഏപ്രിൽ, മെയ് മാസങ്ങളിലായി അപേക്ഷകരുടെ എണ്ണം 18,18,047 ആയി. ഇതിൽ അർഹരായ 16,40,343 പേർക്ക് പണം അനുവദിക്കാനുള്ള ഫയൽ ധനവകുപ്പ് പിടിച്ചുവച്ചിരിക്കുകയാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ അപേക്ഷകർ–2.55 ലക്ഷം. അഞ്ച് ലക്ഷത്തിലേറെ പുതിയ അപേക്ഷകൾ മാറ്റിവച്ചു.
തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിച്ചത്. അനർഹർ ഇല്ലെന്നുറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയും. എന്നാൽ ‘അനർഹരുണ്ട്’ എന്നാണ് മനോരമ വാദം. ഇത് പദ്ധതി നിർത്തുന്ന യുഡിഎഫ് സർക്കാരിനെ വെള്ളപൂശാനെന്ന് വ്യക്തം.










0 comments