വാക്ക് പാഴായി
നെൽവിലയിൽ 220.92 കോടി കുടിശ്ശിക

ആലപ്പുഴ
കഴിഞ്ഞ സീസണില്‍ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. നെല്ല് വിലയായി 220.92 കോടി രൂപയാണ് ലഭിക്കാനുള്ളത്. ജില്ലയിൽ 25,929 കർഷകരിൽനിന്ന് 1,06,638.2155 മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. കിലോയ്‌ക്ക് 30.12 രൂപാ നിരക്കിൽ 321.19 കോടിയാണ് കർഷകർക്ക് ലഭിക്കേണ്ടത്. പിആർഎസ് മുഖാന്തരം 7828 കർഷകർക്ക് 100.27 കോടി രൂപ മാത്രമാണ് ഇതുവരെ കൈമാറിയത്. സംഭരണത്തിന്റെ കണക്ക് ദേശസാൽകൃത ബാങ്കുകളില്‍ നല്‍കിയാല്‍ സപ്ലൈകോയുടെ അനുമതിപത്രം വാങ്ങി തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് അപ്പോള്‍തന്നെ നല്‍കുന്ന രീതിയായിരുന്നു. എന്നാൽ ബാങ്കുകളുമായുണ്ടാക്കിയ കരാർ യുഡിഎഫ് സർക്കാർ കൃത്യസമയത്ത് പുതുക്കാത്തതാണ് കുടിശ്ശികയ്‌ക്ക് കാരണം. പിആർഎസ് കൺസോഷ്യത്തിലുൾപ്പെട്ട കാനറ ബാങ്കുമായി മാർച്ച് 30നും എസ്ബിഐയുമായി എപ്രിൽ 30-നുമാണ് കരാർ അവസാനിച്ചത്. കാനറ ബാങ്കുമായി കരാറിൽ ഏർപ്പട്ടെങ്കിലും കുടിശ്ശിക തുക കൈമാറിയില്ല. ഇതോടെ പിആർഎസ് സ്വീകരിക്കുന്നത് ബാങ്ക് അവസാനിപ്പിച്ചു. കനറാ ബാങ്ക് മാർച്ച് 18നും എസ്ബിഐ മാർച്ച് 25നുമാണ് പിആർഎസ് പരിശോധിച്ച് അവസാനമായി തുക കൈമാറിയത്. മുൻവർഷങ്ങളിൽ മുഖ്യമന്ത്രിയും ധന–കൃഷി മന്ത്രിമാരും നേരിട്ടാണ് ബാങ്കുകളുമായി ചർച്ച ചെയ്‌തിരുന്നത്.










0 comments