സുലേഖ സോഫ്റ്റ്‌വെയറും സജ്ജമായില്ല
ഫണ്ട് വെട്ടിയതിനെതിരെ ജില്ലാ പഞ്ചായത്ത് പ്രമേയം


സ്വന്തം ലേഖകൻ
Published on Jul 01, 2026, 12:01 AM | 1 min read
തിരുവനന്തപുരം
ബജറ്റിലും കേന്ദ്ര ധനകാര്യ കമീഷൻ വിഹിതത്തിലും ജില്ലാ പഞ്ചായത്തിന് ലഭിക്കേണ്ട പദ്ധതി വിഹിതം കുറച്ചതിനെതിരെയും ഇൻഫർമേഷൻ കേരള മിഷന്റെ സുലേഖ സോഫ്റ്റ്‌വെയർ സജ്ജമാകാത്തതിലും ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. ബജറ്റിന് അനുസൃതമായി സോഫ്റ്റ്‌വെയർ ക്രമീകരിക്കാത്തതാണ് പ്രശ്‌നം. വിവിധ ഇനങ്ങളിലായി 18,83,20,000 രൂപയുടെ കുറവാണ് ബജറ്റിൽ വന്നത്. കൂടാതെ സാമ്പത്തിക വർഷത്തെ വികസന ഫണ്ട് മൂന്നാം ഗഡു ഇനത്തിൽ ലഭിക്കാനുള്ള 24,56,71,514 രൂപയും അനുവദിച്ചില്ല. ഫണ്ടിന്റെ അപര്യാപ്തതയാൽ കരാറുകാരുടെ ബില്ല് മാറി നൽകാൻ കഴിഞ്ഞിട്ടില്ലെന്നും ഭരണസമിതി വ്യക്തമാക്കി. പട്ടികജാതി –-പട്ടികവർഗ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വനിതാ-ശിശു ക്ഷേമം, ഭിന്നശേഷി ക്ഷേമം, കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണത്തിന് ഫണ്ട് അനിവാര്യമാണ്. മുൻവർഷത്തെ കുടിശ്ശിക ഉൾപ്പെടെ കുറവ് വന്ന തുക ഉടൻ അനുവദിക്കണമെന്നും ജില്ലാ പഞ്ചായത്ത് ഭരണസമിതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, വൈസ് പ്രസിഡന്റ് ബി പി മുരളി എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.











0 comments