നിറചിരിയിൽ നേമം

സി എസ് രജീഷ്
Published on Mar 18, 2026, 03:15 PM | 2 min read
നേമം : ‘അഞ്ച് പതിറ്റാണ്ടിലധികമായുള്ള നാടിന്റെ സ്വപ്നമാണ് കരമനയാറിന് കുറുകെയുള്ള സത്യൻനഗർ– മുടവൻമുകൾ പാലത്തിലുടെ യാഥാർഥ്യമായത്’ – സത്യൻ നഗർ സ്വദേശി പി എൻ സുരേഷ്‌കുമാറിന്റെ വാക്കുകളിൽ നാടിന്റെയാകെ സ്വപ്നം സഫലമായതിന്റെ ആത്മവിശ്വാസം. ‘സത്യൻ നഗർ സ്വദേശികൾക്ക് നഗരത്തിലെത്താൻ ഒമ്പത് കിലോമീറ്റർ ചുറ്റി സഞ്ചരിക്കണമായിരുന്നു. പാലം വന്നതോടെ ഇൗ ദൂരം പകുതിയായി കുറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടിയിരുന്നത് മുടവൻമുകൾ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളായിരുന്നു. കടത്തിനെ ആശ്രയിച്ച് പുഴകടന്നിരുന്ന കുട്ടികൾക്ക് മഴ കനത്താൽ പഠനം മുടങ്ങുന്ന അവസ്ഥയായിരുന്നു. മന്ത്രി വി ശിവൻകുട്ടി സത്യൻ നഗർ – മുടവൻമുകൾ പാലം യാഥാർഥ്യമാക്കിയതോടെ വിദ്യാർഥികളുടെ പഠനംകൂടിയാണ് ഉറപ്പാക്കിയത്. ഇന്നവർക്ക് പേടിയില്ലാതെ പാലത്തിലൂടെ നടന്ന് സ്കൂളിൽ പോകാം’ – സുരേഷ്‌കുമാർ പറഞ്ഞു.
നാടിന്റെ ആവശ്യം മനസ്സിലാക്കി 2011ൽ എംഎൽഎയായിരുന്ന വി ശിവൻകുട്ടി പാലത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് ഭരണാനുമതിവരെ ലഭ്യമാക്കി. എന്നാൽ 2016ൽ ഒ രാജഗോപാൽ എംഎൽഎ ആയതോടെ പദ്ധതിക്കായി ഒന്നുംചെയ്തില്ല. 2021ൽ വി ശിവൻകുട്ടി വീണ്ടും വിജയിച്ചതോടെയാണ് പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടപടികൾ പുനരാരംഭിച്ചത്. പാരിസ്ഥിതിക അനുമതി ഉൾപ്പെടെ ലഭ്യമാക്കി. നിർമാണം ആരംഭിച്ച് ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കി. 14 കോടി രൂപയാണ് ചെലവിട്ടത്. 2.25 കോടി രൂപ നഷ്ടപരിഹാരം നൽകി 18 പേരിൽനിന്നാണ് ഭൂമിയേറ്റെടുത്തത്. 26.9 മീറ്റർ നീളം പാലത്തിനുണ്ട്. 13 മീറ്റർ വീതിയുണ്ട്. 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഒരുക്കി. 230 മീറ്ററിൽ അപ്രോച്ച് റോഡും നിർമിക്കും. പാലം പൂർത്തിയാകുന്നതോടെ പൂജപ്പുര മുടവൻമുകൾ ഭാഗത്തുനിന്ന് പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മലമേൽക്കുന്ന് ഭാഗത്തേക്കും തിരിച്ചും വളരെ എളുപ്പത്തിൽ യാത്ര ചെയ്യാനാകും.
◯ ആയിരത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
◯ 22 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് 97 കോടി രൂപ അനുവദിച്ചു
◯ ചാലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐടിഐ കെട്ടിടവും പുത്തൻതലമുറ കോഴ്‌സുകളും ആരംഭിക്കാൻ 18 കോടി ചെലവഴിച്ചു
◯ നേമം താലൂക്ക് ആശുപത്രി വികസനത്തിനായി 30 കോടിയും ഐരാണിമുട്ടം ഹോമിയോ കോളേജ് വികസനത്തിന് 14 കോടിയും അനുവദിച്ചു
◯ പൂജപ്പുര പഞ്ചകർമ ആയുർവേദ ആശുപത്രി, ഹോസ്റ്റൽ മന്ദിരം എന്നിവയ്ക്കായി 13 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി
◯ മണ്ഡലത്തിലെ 104 റോഡുകൾക്കായി 290 കോടിയാണ് നീക്കിവച്ചത് ഇതിൽ 20 വർഷമായി മുടങ്ങിക്കിടന്ന തിരുമല - തൃക്കണ്ണാപുരം റോഡ് വികസനം (26 കോടി) ഉൾപ്പെടുന്നു
◯ കല്ലാട്ടുമുക്കിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി 7.87 കോടി മുടക്കി പുതിയ പദ്ധതി
◯ അട്ടക്കുളങ്ങര -തിരുവല്ലം റോഡിന്റെ നവീകരണത്തിനായി നാല് കോടി ചെലവഴിച്ചു
◯ 7 പുതിയ പാലങ്ങൾക്കായി 68.94 കോടി നൽകി മണ്ഡലത്തിൽ 20 കോടി രൂപ ചെലവിൽ പുതിയ രജിസ്‌ട്രേഷൻ കോംപ്ലക്‌സ് യാഥാർഥ്യമാക്കി
◯ 15 കുളങ്ങൾ നവീകരിച്ചു. മുട്ടാർ തോട്, കരമനയാർ, കിള്ളിയാർ എന്നിവയുടെ പാർശ്വഭിത്തി നിർമാണത്തിനും സംരക്ഷണത്തിനുമായി 27 കോടിയിലധികം രൂപ ചെലവിട്ടു










0 comments