ഞൊടിയിടയില്‍ ഉത്തരം

തിരുവനന്തപുരം : ശരവേഗതയിലെ ഉത്തരങ്ങള്‍... ചോദ്യം തീരുന്നതിനുമുമ്പേ ഉത്തരം പറയാന്‍ വെമ്പിയ കുറുമ്പുകള്‍... ഒടുവില്‍ വിജയിയെ കണ്ടെത്താന്‍ ടൈബ്രേക്കര്‍... കലയും കായികവും രാഷ്ട്രീയവും ശാസ്ത്രവുമെല്ലാം ഒരുപോലെ മത്സരിച്ച ചോദ്യോത്തരവേള... ചിലരില്‍ കൗതുകം നിറഞ്ഞ് ചോദ്യം തെളിഞ്ഞ ഡിജിറ്റല്‍ വാള്‍... മത്സരത്തിന്റെ വാശിക്കപ്പുറം പുത്തനറിവുകളുടെ കലവറയായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസണ്‍ 14 ജില്ലാമത്സരം മാറി. തൈക്കാട് മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന അക്ഷരമുറ്റം ജില്ലാമത്സരം സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി ബാബു അധ്യക്ഷനായി. എ സമ്പത്ത്, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ്, ദേശാഭിമാനി ബ്യൂറോചീഫ് സി കെ ദിനേശ് എന്നിവര്‍ സംസാരിച്ചു.
ന്യൂസ് എഡിറ്റര്‍ സുരേഷ് വെള്ളിമംഗലം സ്വാഗതവും കെഎസ്ടിഎ ജില്ലാ സെക്രട്ടറി ആര്‍ വിദ്യാ വിനോദ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ശാസ്ത്ര പാര്‍ലമെന്റില്‍ ചരിത്രവും ചരിത്രവസ്തുതകളുടെ വളച്ചൊടിക്കലും എന്ന വിഷയത്തില്‍ ചരിത്രകാരന്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായരും ബഹിരാകാശ കുതിപ്പുകള്‍ ശാസ്ത്രവും കപടശാസ്ത്രവും എന്ന വിഷയത്തില്‍ സാഹിത്യകാരന്‍ കെ കെ ക--ൃഷ്ണകുമാറും പ്രഭാഷണം നടത്തി.
സമാപന ചടങ്ങ് എസ്-സിഇആര്‍ടി ഡയറക്ടര്‍ ഡോ. ആര്‍ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി സുജ സൂസന്‍ ജോര്‍ജ് പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു.
വിജയികള്‍ക്കുള്ള പുരസ്കാര വിതരണം ആര്‍ കെ ജയപ്രകാശ്, എസ് ഗോപകുമാർ, ഡോ. പി വിനീത എന്നിവർ നിര്‍വഹിച്ചു.
വെൻകോബ് പ്രൈസ് സ്പോൺസറും മൈജി ഡിജിറ്റൽ പാർട്‌ണറും ഗ്ലോബൽ അക്കാദമി എഡ്യൂക്കേഷണൽ പാർട്‌ണറും കിലോ ബസാർ അക്ഷരമുറ്റത്തിന്റെ മുഖ്യ പ്രായോജികരുമാണ്. എൻഎസ് ഹോസ്പിറ്റൽ, ഓക്സിജൻ ഡിജിറ്റൽ ഷോപ്, കേരള ബാങ്ക്, ഫ്ലോറാ ഫന്റാസിയ, നിക്ഷാൻ ഇലക്ട്രോണിക്സ്, വിസ്മയ എൻആർഇ, ധര്‍മിയ ഫിനാൻസ്, സവാരി, ബാങ്ക് ഓഫ് ബറോഡ, ആന്റണീസ് അക്കാദമി, ഔഷധി എന്നിവർ സഹപ്രായോജകരുമാണ്.










0 comments