print edition അർജന്റീന ടീം സന്ദർശനം: സ്വകാര്യ സ്ഥാപനങ്ങളുടെ കരാറിന് സർക്കാർ ടെൻഡർ എന്തിന്!

തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ടീമുമായി ബന്ധപ്പെട്ട് യുഡിഎഫ് പത്രത്തിന്റെ കുപ്രചാരണം ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ. അർജന്റീനയുടെ സൗഹൃദമത്സരത്തിന്റെ സ്‌പോൺസറെ കണ്ടെത്താൻ താൽപ്പര്യപത്രവും ടെൻഡറും ഉണ്ടായില്ലെന്നതാണ് പ്രധാന ആരോപണം. എന്നാൽ, രണ്ട് സ്വകാര്യസ്ഥാപനങ്ങൾ തമ്മിൽ കരാർ ഏർപ്പെടാൻ സംസ്ഥാന സർക്കാർ ടെൻഡർ നടപടി സ്വീകരിക്കണമെന്നതിന്റെ യുക്തിയെന്തെന്ന് ചോദിക്കരുത്.
സർക്കാർ പൊതുപണം ചെലവഴിക്കുമ്പോഴാണ് സുതാര്യത ഉറപ്പാക്കാൻ ടെൻഡർ നടപടിയുണ്ടാകുന്നത്. ഇവിടെ സ്വന്തം പണം ചെലവഴിക്കാൻ സ്പോൺസറാണ് മുന്നോട്ടുവന്നത്. സർക്കാർ സ്‌പോൺസർഷിപ്പ് തുകയും വാങ്ങിയിട്ടില്ല. മത്സരവുമായി ബന്ധപ്പെട്ട സാമ്പത്തികബാധ്യതയെല്ലാം സ്‌പോൺസർ വഹിക്കണമെന്ന് വ്യക്തമാക്കി ഉത്തരവും ഇറക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. സ്‌പോണ്‍സറാകാന്‍ താല്‍പ്പര്യമറിയിച്ച് രണ്ട് സ്ഥാപനങ്ങള്‍ സമീപിച്ചിരുന്നു. ആദ്യം സ്‌പോണ്‍സറായവര്‍ വ്യവസ്ഥ പാലിക്കാത്തതിനെതുടര്‍ന്ന് പിന്നീട് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്‌പോണ്‍സറായി നിശ്ചയിക്കുകയും അവര്‍ എഎഫ്എയുമായി കരാറിലാവുകയുമായിരുന്നു. നടക്കാത്ത പരിപാടിക്ക് നികുതി നഷ്ടം ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നതും വ്യക്തമല്ല.
സ്റ്റേഡിയത്തില്‍ അവകാശമില്ല
കൊച്ചി കലൂരിലെ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയത്തിന്മേല്‍ അവകാശം അനുവദിച്ചെന്ന പ്രചാരണവും ദുരുദ്ദേശപരമാണ്. ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി സര്‍ക്കാരിന് നല്‍കിയ കത്ത് പ്രകാരമാണ് സ്റ്റേഡിയത്തില്‍ മത്സരം തീരുമാനിച്ചത്. മത്സരത്തിനുമാത്രമായി സര്‍ക്കാര്‍ പിഎസ്‌യു ആയ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം കൈമാറാന്‍ അതോറിറ്റി തിരുമാനിക്കുകയായിരുന്നു. പ്രവൃത്തികളുടെ സാമ്പത്തിക ഉത്തരവാദിത്വം സ്‌പോണ്‍സര്‍ നിര്‍വഹിക്കണമെന്ന് തീരുമാനിച്ചിരുന്നു. സ്റ്റേഡിയത്തിന്മേല്‍ ഒരവകാശവും നല്‍കിയിരുന്നില്ല. സ്റ്റേഡിയം ആര്‍ക്കും കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയര്‍മാനും വ്യക്തമാക്കിയതാണ്.










0 comments