print edition സർക്കാർ അനാസ്ഥ: ഓണക്കിറ്റ് വിതരണം പാളി

സ്വന്തം ലേഖിക
Published on Aug 15, 2026, 04:29 AM | 1 min read
തിരുവനന്തപുരം : റേഷൻകടകളിൽ കൃത്യസമയത്ത് സ്‌റ്റോക്ക് എത്തിക്കാത്തതിനാൽ സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം പാളി. മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും വിതരണം ചെയ്യേണ്ട കിറ്റുകളാണ് സർക്കാർ അനാസ്ഥയിൽ മുടങ്ങിയത്. 10 മുതൽ വിതരണം ചെയ്യുമെന്ന സർക്കാർ പ്രഖ്യാപനം വിശ്വസിച്ച് കടകളിലെത്തിയവർ വെറുംകൈയോടെ മടങ്ങി. സംസ്ഥാനത്ത് വിതരണത്തിന് ആകെ 6,09,305 ഓണക്കിറ്റുകൾ വേണ്ടിടത്ത് വെള്ളിയാഴ്ച വരെ റേഷൻ കടകളിലെത്തിയത് കേവലം ഏഴായിരത്തോളം കിറ്റുകൾ. കിറ്റ് തയ്യാറാക്കാനുള്ള സാധനങ്ങൾ സപ്ലൈകോയിൽ എത്തിക്കുന്നതിലുണ്ടായ വീഴ്‌ചയാണ് കാരണം. ഓണക്കിറ്റ് വിതരണത്തിന് 53 കോടി രൂപയാണ് അനുവദിച്ചത്.
വിലക്കയറ്റത്തിന് തടയിടുമെന്ന് കൊട്ടിഘോഷിച്ച് സർക്കാർ പ്രഖ്യാപിച്ച സ്-പെഷൽ അരിയും പലയിടത്തും വിതരണം തുടങ്ങിയിട്ടില്ല. മലപ്പുറത്തും കോഴിക്കോടും വിതരണം തുടങ്ങാനായിട്ടില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് തന്നെ സമ്മതിച്ചു. ഓണക്കിറ്റ് എവിടെയെങ്കിലും കിട്ടിയില്ലെങ്കിൽ പരിശോധിക്കുമെന്നും സ്‌പെഷൽ അരി കോഴിക്കോടും, മലപ്പുറത്തും വിതരണം ചെയ്യാനുണ്ടെന്നും ഉടൻ വിതരണം ആരംഭിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
പിങ്ക് കാർഡിന് മൂന്നുകിലോ അരിയും നീല, വെള്ള കാർഡുകാർക്ക് പത്തുകിലോ സ്‌പെഷൽ അരിയും കിലോയ്ക്ക് 26 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മഴക്കെടുതി രൂക്ഷമായിരുന്ന വടക്കൻ ജില്ലകളിൽപോലും കൃത്യമായി കിറ്റ് വിതരണം നടത്താനായിട്ടില്ല.









0 comments