print edition സതീശൻ ഭീഷണി നേരത്തേ തുടങ്ങി; 2 ദിവസംകൊണ്ട് നീക്കിയത് 65 പോസ്റ്റ്

വി ഡി സതീശൻ
സ്വന്തം ലേഖകൻ
Published on Aug 15, 2026, 04:27 AM | 1 min read
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽനിന്ന് മെറ്റയെ ഉപയോഗിച്ച് രണ്ടുദിവസംകൊണ്ട് നീക്കിയത് 65 വാർത്താ കാർഡും പോസ്റ്റുകളും. ‘ടി 21’ ഓൺലൈൻ ചാനലിന്റെ ഫെയ്‌സ്‌ബുക്ക് പേജും നീക്കി.
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന് ആഗസ്‌ത് മൂന്നിന് ഇന്ത്യാടുഡേയുമായുള്ള അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞിരുന്നു. ‘സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് സുപ്രിംകോടതി വിധിയുണ്ട്. ആ വിധി പുനഃപരിശോധിക്കാൻ കോടതിയെ സമീപിക്കാനുള്ള അനുയോജ്യ സമയമാണിത്. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കണം’ എന്നാണ് സതീശൻ പറഞ്ഞത്. വിമർശനങ്ങളുടെ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കിയതിന് മെറ്റ കാരണമായി പറഞ്ഞത് ‘നിയമപരമായി ആവശ്യപ്പെട്ടതിനാലാണ്’ എന്നാണ്.
അടിയന്തരാവസ്ഥയിലാണ് ഇന്ദിരാഗാന്ധി പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയത്. അതേ മാതൃക സ്വീകരിച്ചാണ് നരേന്ദ്ര മോദി മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത്. കേന്ദ്രസർക്കാർ ഉണ്ടാക്കിയ കരിനിയമത്തെ ഉപയോഗപ്പെടുത്തുകയാണ് സംസ്ഥാന സർക്കാരും. വാർത്തകൾ ഒഴിവാക്കിക്കാൻ സമൂഹമാധ്യമങ്ങൾക്കുള്ള ഏതു നിർദ്ദേശങ്ങളാണ് (സോഷ്യൽ മീഡിയ ഗൈഡ്‌ലൈൻസ്) ചാനലുകൾ ലംഘിച്ചതെന്ന് വ്യക്തമാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാർത്താസമ്മേളനത്തിന്റെ കാർഡും നീക്കി. മോദിയെയും സതീശനെയും വിമർശിച്ചുള്ള വ്യക്തികളുടെ പോസ്റ്റുകളും ചിത്രങ്ങളും നീക്കുന്നുണ്ട്.










0 comments