കോതയാറ്റിൽ മുതല ഭീതി; വിദഗ്ധസംഘമെത്തി

വെള്ളറട
തൃപ്പരപ്പിനുസമീപം കോതയാറ്റിൽ ആറുമാസമായി ജനവാസ മേഖലയിൽ ഭീതി പരത്തുന്ന മുതലയെ പിടികൂടാൻ വനംവകുപ്പിന്റെയും വിദഗ്ധരുടെയും നേതൃത്വത്തിൽ ഊർജിത നീക്കം. കന്യാകുമാരി ഡിഎഫ്ഒഎ അൻപിന്റെ മേൽനോട്ടത്തിലാണ് പരിശോധനയും നിരീക്ഷണവും പുരോഗമിക്കുന്നത്. മുതലയെ സുരക്ഷിതമായി വലയിലാക്കാൻ ചെന്നൈയിൽനിന്നുള്ള 15 അംഗ സംഘവും രംഗത്തുണ്ട്. രണ്ടുവിഭാഗങ്ങളായി തിരിഞ്ഞ് 24 മണിക്കൂറും പ്രദേശത്ത് സംഘം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നു. ആറുമാസംമുമ്പ് ചെങ്കുഴിക്കര ഭാഗത്ത് ആറ്റിനുള്ളിലെ ടാങ്കിനുമുകളിലാണ് പ്രദേശവാസികൾ ആദ്യമായി മുതലയെ കണ്ടത്. തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചും വല കെട്ടിയും പിടികൂടാൻ ശ്രമിച്ചെങ്കിലും മുതല തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം വീണ്ടും ടാങ്കിനുമുകളിൽ മുതലയെ കണ്ടത് നാട്ടുകാരിൽ ഭീതിയുണർത്തി. തുടർന്ന് ഡിഎഫ്ഒ സ്ഥലം സന്ദർശിച്ച് ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധസംഘത്തെ എത്തിച്ച് തിരച്ചിൽ വേഗത്തിലാക്കിയത്.










0 comments