പ്രധാനമന്ത്രിയുടെ ‘ശത്രുദോഷം’ മാറ്റാനും കോർപറേഷന്റെ പണം!

മേയർ വി വി രാജേഷിന്റെ പേരിലുള്ള പാൽപ്പായസം വഴിപാട് രസീത്

സ്വന്തം ലേഖകൻ
Published on Sep 20, 2026, 12:00 AM | 1 min read
തിരുവനന്തപുരം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളാഘോഷിക്കാനും ശത്രുദോഷപരിഹാരത്തിനും കോർപറേഷൻ ഫണ്ട് ധൂർത്തടിച്ച് മേയറും സംഘവും. 17ന് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിക്കാനാണ് കോർപറേഷന്റെ പേരിൽ ലക്ഷങ്ങൾ പൊടിച്ചത്. രാവിലെ പാൽപ്പായസവിതരണം, വൈകിട്ട് മാനവീയം വീഥിയിൽ വിളക്കുകൊളുത്തൽ എന്നിവ സംഘടിപ്പിച്ചത് പൊതുജനങ്ങളുടെ പണമുപയോഗിച്ചാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് 75 ലിറ്റർ പാൽപ്പായസം വാങ്ങിയാണ് വിതരണം ചെയ്‌തത്. പ്രധാനമന്ത്രിയുടെ പേരിൽ 75 പാനകവും 75 അർച്ചനയും നടത്തിയതും കോർപറേഷൻ ഫണ്ടിൽനിന്നാണ്. ‘വി വി രാജേഷ്, കോർപറേഷൻ മേയർ’ എന്നപേരിലാണ് രസീത് എടുത്തത്. 75 ലിറ്റർ പാൽപ്പായസം–15000 രൂപ, ശത്രുദോഷപരിഹാരം–50 രൂപ, ധന്വന്തരി അർച്ചന–30 രൂപ, ശത്രുദോഷപരിഹാരം–50 രൂപ എന്നിങ്ങനെയാണ് തുക. അർച്ചനകൾക്ക് ഉൾപ്പെടെ ഏകദേശം കാൽലക്ഷം ചെലവഴിച്ചിട്ടുണ്ടത്രേ. 17ന് രാത്രി മാനവീയം വീഥിയിൽ ബിജെപിയും കോർപറേഷനും ചേർന്നാണ് വിളക്കുകൊളുത്തൽ പരിപാടി സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും മേയറും ഡെപ്യൂട്ടി മേയറും കൗൺസിലർമാരും ചേർന്ന് വിളക്കുതെളിച്ചാണ് ആഘോഷിച്ചത്. ഇതിനും ലക്ഷങ്ങളാണ് പൊടിച്ചത്. ആശാ വർക്കർമാർ, ഹരിതകർമസേനാംഗങ്ങൾ, കണ്ടിൻജന്റ് ജീവനക്കാർ, താൽക്കാലിക ജീവനക്കാർ തുടങ്ങിയവരെ ഭീഷണിപ്പെടുത്തി പരിപാടിയിൽ പങ്കെടുപ്പിച്ചു. എല്ലാവർക്കും മേയർ കെയറിൽനിന്ന് 428 രൂപയുടെ ഒരുവർഷത്തെ അപകട ഇൻഷുറൻസ് നൽകുമെന്ന് വി വി രാജേഷ് വാഗ്‌ദാനം ചെയ്‌തു. ഒരു വ്യവസായിയാണ് ഇൻഷുറൻസിനുള്ള പണം മുടക്കുന്നത് എന്നാണ് വിവരം. ‘മേയർ കെയർ’ എന്ന പേരിൽ മേയറും ബിജെപി കൗൺസിലർമാരും നടത്തുന്ന പണപ്പിരിവിനെതിരെ എൽഡിഎഫ് വിജിലൻസിന് പരാതി നൽകിയിരിക്കുകയാണ്.







0 comments