ബനവലന്റ് ഫണ്ട് സ്കീം പുതുക്കിയില്ല
രോഗികൾക്ക് കാരുണ്യ ആനുകൂല്യം നിഷേധിച്ചതായി പരാതി


സ്വന്തം ലേഖകൻ
Published on Jul 01, 2026, 12:01 AM | 1 min read
തിരുവനന്തപുരം
സർക്കാർ കാരുണ്യ ബനവലന്റ് ഫണ്ട് സ്കീം പുതുക്കി നൽകാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് ചികിത്സാ ആനുകൂല്യം നിഷേധിക്കുന്നതായി പരാതി. കാർഡിയോളജി, ന്യൂറോ സർജറി വിഭാഗങ്ങളിലെയും അർബുദ ചികിത്സതേടുന്ന രോഗികളെയുമാണ് നടപടി ദോഷകരമായി ബാധിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്കീമിന്റെ കാലാവധി കഴിയുന്നമുറയ്ക്ക് കൃത്യമായി പുതുക്കി നൽകിയിരുന്നു. അതിനാൽ സാധാരണക്കാരായ രോഗികൾക്ക് ചികിത്സാ ആനുകൂല്യം നിഷേധിക്കപ്പെട്ടിരുന്നില്ല. മറ്റ് ചികിത്സാ പദ്ധതികളിൽ ഉൾപ്പെടാത്തതും വരുമാനം കുറഞ്ഞവരുമായ രോഗികൾക്ക് പദ്ധതി ആശ്വാസകരമായിരുന്നു. ശസ്ത്രക്രിയകൾ, ഡയാലിസിസ്, കീമോ തെറാപ്പി എന്നിവയ്ക്ക് ആനുകൂല്യം ലഭിച്ചിരുന്നു. കുടുംബത്തിന് രണ്ടുലക്ഷം രൂപ വരെയുള്ള ആനുകൂല്യമാണ് ലഭിക്കുക. സ്കീം പുതുക്കിയില്ലെന്ന് അറിയാതെയാണ് ചൊവ്വാഴ്ച രോഗികളുടെ കൂട്ടിരിപ്പുകാർ ആനുകൂല്യത്തിനായി അധികൃതരെ സമീപിച്ചത്. പുതിയ സർക്കാർ ഉത്തരവ് വരാതെ ആനുകൂല്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നാണ് അധികൃതർ അറിയിച്ചത്. ഇതോടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ നിർധന കുടുംബങ്ങൾ ആശങ്കയിലാണ്.











0 comments