ഒന്നരവയസ്സുകാരന്റെ കൊലപാതകം
ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ജീവനക്കാരനെ പുറത്താക്കി

നെടുമങ്ങാട്
പനവൂരിൽ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരൻ രണ്ടാനച്ഛന്റെ പീഡനത്തിന് ഇരയാകുന്നത് അറിഞ്ഞിട്ടും നടപടിയെടുക്കാത്ത ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ജീവനക്കാരനെ പുറത്താക്കി. താൽക്കാലിക ടെലിഫോൺ ഓപ്പറേറ്ററെയാണ് പുറത്താക്കിയത്. മെയ് 29നാണ് പനവൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന അഖിലയുടെ മകൻ അർഷാദ് കൊല്ലപ്പെട്ടത്. അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കർ കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടെ അറിവോടെയായിരുന്നു കൊല. പ്രതികളായ ഇരുവരും റിമാൻഡിലാണ്. അർഷാദ് കുട്ടിയെ പീഡിപ്പിക്കുന്നതായി അഖിലയുടെ അമ്മ റീന ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിൽ അറിയിച്ചിരുന്നു. കുഞ്ഞിന്റെ ഇരുകൈയും ഒടിഞ്ഞപ്പോൾ ഫോൺ വഴിയാണ് അറിയിച്ചത്. എന്നാൽ ടെലിഫോൺ ഓപ്പറേറ്റർ വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചില്ല. വിളിച്ചറിയിച്ച റീനയെ കുറ്റക്കാരിയായി ചിത്രീകരിക്കുകയും ചെയ്തു.റീന ഫോൺ ചെയ്യുന്നതിന്റെ റെക്കോഡ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടർന്നാണ് വനിത-ാ ശിശുക്ഷേമ വകുപ്പ് ജീവനക്കാരനെ പുറത്താക്കിയത്.
നടപടിവേണമെന്ന് റീന
നെടുമങ്ങാട് ഡിവൈഎസ്പിക്കെതിരെയും നടപടി വേണമെന്ന് കുഞ്ഞിന്റെ അമ്മൂമ്മ റീന. അഷ്കർ കുഞ്ഞിനെ പീഡനത്തിന് ഇരയാക്കുകയാണെന്നു കാണിച്ച് ഡിവൈഎസ്പിക്കും ചൈൽഡ് പ്രൊട്ടക്ഷൻ യുണിറ്റിനും പരാതി നൽകിയിരുന്നു. രണ്ട് പരാതിയിലും നടപടിയുണ്ടാകാത്തതാണ് കുഞ്ഞിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ചത. തന്നൊടൊപ്പം കഴിഞ്ഞിരുന്ന കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി മകളും രണ്ടാം ഭർത്താവും ചേർന്ന് കൊല്ലുകയായിരുന്നു. അതിനെ തടയാനും കുഞ്ഞിനെ തിരികെ വാങ്ങാനും ശ്രമിച്ചിട്ടും നടന്നില്ലെന്നും റീന പറഞ്ഞു.










0 comments