നിർമാണം പുരോഗമിക്കുന്നു
വിഴിഞ്ഞം കോസ്റ്റൽ പൊലീസിന് പുതിയ ബോട്ട് ജെട്ടി

നിർമാണം പുരോഗമിക്കുന്ന കോസ്റ്റൽ പൊലീസിന്റെ ബോട്ട് ജെട്ടി
കോവളം
വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ ബോട്ട് ജെട്ടിയുടെ നിർമാണം പുരോഗമിക്കുന്നു. കഴിഞ്ഞ മേയിൽ നിർമാണം ആരംഭിച്ചെങ്കിലും ഇടയ്ക്ക് പ്രവൃത്തി നിർത്തിയിരുന്നു. ഇവിടെ വലിയ ബ്ലോക്കുകൾ അടുക്കി കോൺക്രീറ്റ് ചെയ്തെങ്കിലും അവയ്‌ക്ക് കടൽക്ഷോഭത്തിൽ വിള്ളലുകൾ സംഭവിച്ചിരുന്നു. തുടർന്ന് മഴക്കാലത്ത് നിർത്തിയ ജോലിയാണ് പുനരാരംഭിച്ചത്. വിള്ളലുകൾ സംഭവിച്ച സ്ഥലത്തെ ബ്ലോക്കുകൾ മാറ്റി വീണ്ടും ക്രമീകരിക്കും. 130 ബ്ലോക്കുകൾ കടലിൽ നിക്ഷേപിച്ചാണ് ബർത്ത് നിർമിക്കുന്നത്. ഇതിനുമുകളിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയശേഷം ബോട്ടുകൾ കെട്ടാനുള്ള ബൊള്ളാർഡുകളും ഫെൻഡേഴ്‌സും സജ്ജമാക്കും. ഒക്ടോബർ അവസാനത്തോടെ പണി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ നേതൃത്വത്തിലാണ് നിർമാണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്ന് ലഭിച്ച 60 ലക്ഷം രൂപ ഉയോഗിച്ചാണ് നിർമാണം. ബോട്ട് ജെട്ടി ഇല്ലാത്തതിനാൽ നിരീക്ഷണ ബോട്ടുകൾ തിരയിൽപ്പെട്ട് നശിക്കുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാൻ ബോട്ടുകൾ കരയിൽ കയറ്റിവയ്ക്കുന്നതും അടിയന്തരസാഹചര്യങ്ങളിൽ ഇവ വീണ്ടും വെള്ളത്തിലിറക്കുന്നതും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പുതിയ ജെട്ടി യാഥാർഥ്യമാകുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. സ്റ്റേഷനുമുന്നിൽ താൽക്കാലിക പിക്കറ്റ് പോസ്റ്റ് നിർമിച്ചിരിക്കുന്ന സ്ഥലത്താണ് പുതിയ ജെട്ടി. നിരീക്ഷണത്തിനായും മത്സ്യത്തൊഴിലാളികളുടെ സഹായത്തിനുമായി എയ്ഡ് പോസ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്.










0 comments