ഗതാഗത പരിഷ്കാരങ്ങളെല്ലാം പാളി
ഗതാഗത പരിഷ്കാരങ്ങളെല്ലാം പാളി തലസ്ഥാനം അഴിയാക്കുരുക്കിൽ

ചാക്ക ജങ്ഷനിൽ തിങ്കൾ രാത്രി അനുഭവപ്പെട്ട വാഹനത്തിരക്ക് ചാക്ക ജങ്ഷനിൽ തിങ്കൾ രാത്രി അനുഭവപ്പെട്ട വാഹനത്തിരക്ക്
തിരുവനന്തപുരം
പൊലീസിന്റെ ഗതാഗത പരിഷ്കാരങ്ങളെല്ലാം പാളിയതോടെ തലസ്ഥാന നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. അവധി കഴിഞ്ഞുള്ള പ്രവൃത്തിദിനമായ തിങ്കളാഴ്ച നഗരത്തിൽ ഇതുവരെ കാണാത്തവിധം ഗതാഗതം സ്തംഭിച്ചു. കേശവദാസപുരം, പേട്ട, ഉള്ളൂർ, പട്ടം, പാളയം, തിരുമല, ജഗതി, ചാക്ക, കരമന, മണക്കാട്, വട്ടിയൂർക്കാവ്, കിഴക്കേകോട്ട, തമ്പാനൂർ, പേരൂർക്കട, വട്ടിയൂർക്കാവ് എന്നിങ്ങനെ പ്രധാന ജങ്ഷനുകളിലും ഇടറോഡുകളിലുമടക്കം രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിരയാണുണ്ടായത്. രാവിലെ 10ന് ഓഫീസിൽ എത്തേണ്ട സർക്കാർ ജീവനക്കാർക്കടക്കം 11 കഴിഞ്ഞിട്ടും എത്താനായില്ല. മെഡിക്കൽ കോളേജുകളിലേക്കുള്ള ആംബുലൻസുകളും കുരുക്കിൽപ്പെട്ടു. മഴസമയത്ത് ഗതാഗതക്കുരുക്കുകൂടി ഉണ്ടാകുന്നതോടെ കാൽനടയാത്രപോലും ദുഷ്കരമാകുന്ന അവസ്ഥയാണ്. അടുത്തിടെയായി മിക്കദിവസങ്ങളിലും ഇത് പതിവാണെന്നും ഗതാഗതനിയന്ത്രണം കാര്യക്ഷമമല്ലെന്നും യാത്രക്കാർ പറയുന്നു. ഗതാഗത നിയന്ത്രണത്തിന് തിരക്കുള്ളയിടങ്ങളിൽപോലും ആവശ്യത്തിന് ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നില്ല. ടൗണിൽ കാര്യക്ഷമമായി നടപ്പിലാക്കിയിരുന്ന പല ഗതാഗത പരിഷ്കരണങ്ങളും ഇപ്പോൾ പാളി. അശാസ്ത്രീയമായ പാർക്കിങ്ങാണ് മറ്റൊരു പ്രശ്നം. കോർപറേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇതിനായി നടപടിയുണ്ടാകുന്നില്ല.










0 comments