കരുതിയിരിക്കാം കാറ്റിനെ

സ്വന്തം ലേഖകൻ
കോഴിക്കോട്
കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ശക്തമായ കാറ്റിനെ നേരിടാൻ ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയുമുള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുയിടങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുണ്ട്. കാറ്റും മഴയുമില്ലാത്തപ്പോൾ ഇവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ വേണം. കാറ്റും മഴയുമുള്ളപ്പോൾ ഇതിന്റെ ചുവട്ടിലും സമീപത്തും നിൽക്കുകയും വാഹനങ്ങൾ നിർത്തിയിടുകയും ചെയ്യരുത്. ചുവരിലും മറ്റും ചാരിവച്ചിട്ടുള്ള കോണിപോലെയുള്ളവ കയറുപയോഗിച്ച് കെട്ടിവയ്ക്കണം. അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് ലഭിച്ചാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെഎസ്‌ഇബി അധികൃതരെ (1912)യോ ദുരന്ത നിവാരണ അതോറിറ്റിയെ (1077)യോ അറിയിക്കണം. പത്രം-, പാൽ വിതരണത്തിനായി അതിരാവിലെ പുറത്തിറങ്ങുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.










0 comments