കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ
പൊലീസുകാരുടെ നിയമവിരുദ്ധ സ്ഥലംമാറ്റം തടഞ്ഞു

കൊച്ചി
എറണാകുളം റൂറൽ ജില്ലയിൽ പൊലീസുകാരെ നിയമവിരുദ്ധമായി സ്ഥലംമാറ്റാനുള്ള ഉത്തരവിന് തിരിച്ചടി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞത്. റൂറൽ ജില്ലയിലെ ആറു പൊലീസുകാരാണ് പരാതിക്കാർ. പൊലീസ് സംഘടനാ നേതാക്കൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരെ ആരെയും 12 വരെ സ്ഥലംമാറ്റരുതെന്നാണ് ഉത്തരവ്. 12ന് ട്രിബ്യൂണൽ തുടർവാദം കേൾക്കും.
കെപിഒഎ ജില്ലാ ട്രഷററും ആലുവ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐയുമായ ടി ടി ജയകുമാർ, കെപിഎ സംസ്ഥാന ട്രഷററും ആലുവ ട്രാഫിക് ഗ്രേഡ് എസ്‌സിപിഒയുമായ എം എം അജിത്‌കുമാർ, കെപിഎ ജില്ലാ പ്രസിഡന്റും ആലുവ നാർകോട്ടിക് സെൽ ഗ്രേഡ് എസ്‌സിപിഒയുമായ ഇ ആർ ആത്മൻ, കെപിഒഎ ജില്ലാ സെക്രട്ടറിയും ആലുവ കൺട്രോൾ റൂം ഗ്രേഡ് എസ്‌ഐയുമായ എം വി സനിൽ, കെപിഒഎ സംസ്ഥാന കമ്മിറ്റിയംഗവും മൂവാറ്റുപുഴ സ്‌റ്റേഷൻ എഎസ്‌ഐയുമായ എം എം ഉബൈസ്, കെപിഎ ജില്ലാ ട്രഷററും ആലുവ കൺട്രോൾ റൂം ഗ്രേഡ് എസ്‌സിപിഒയുമായ പി സി സൂരജ് എന്നിവരാണ് ട്രിബ്യൂണലിനെ സമീപിച്ചത്.
പരാതിക്കാർക്കുവേണ്ടി അഡ്വ. ടി കെ അരവിന്ദകുമാർ ബാബുവും അഡ്വ. പി സി ശശിധരനും ഹാജരായി.









0 comments