മാരിവില്ലഴകായ്

ഭിന്നശേഷി കുട്ടികളുടെ കായിക പരിശീലന ക്യാമ്പ് "മഴവില്ല്' കോഴിക്കോടും റഹ്മാൻ ബസാർ ഫുട്ബോൾ അസോസിയേഷനും ചേർന്ന് നടത്തിയ വിളംബര റാലി
ഫറോക്ക്
ദേശങ്ങളുടെ അതിർത്തികളും ഭാഷകളുടെ വൈവിധ്യവും പരിമിതികളും ഒന്നുംതന്നെ തടസ്സമാകാത്തതാണ് കാൽപ്പന്തുകളിയും അതിന്റെ ആസ്വാദനവും. ലോകകപ്പിന് തുടക്കമാകുമ്പോൾ ലോകമാകെ ഒരു പന്തിലേക്ക് ചുരുങ്ങുന്നു. ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് കിക്കോഫായതോടെ അതിന്റെ ആവേശം നെഞ്ചേറ്റുകയാണ് ഭിന്നശേഷി കുട്ടികളും. ഭിന്നശേഷി കുട്ടികളുടെ കായിക പരിശീലന ക്യാമ്പായ
"മഴവില്ല്' കോഴിക്കോടും റഹ്മാൻ ബസാർ ഫുട്ബോൾ അസോസിയേഷ (റഫ)നും ചേർന്ന് നടത്തിയ വിളംബര റാലിയിലാണ് കുട്ടികൾ കൊടികളുയർത്തി അണിനിരന്നത്. റഹ്‌മാൻ ബസാറിൽനിന്ന് മദ്രസങ്ങാടിവരെ നടന്ന വിളംബര റാലിയിൽ മഴവില്ല് കോഴിക്കോട്, വിങ്സ് അലൈവ് കേരള എന്നീ ഭിന്നശേഷി കായിക ക്യാമ്പിലെ കുട്ടികൾ, രക്ഷിതാക്കൾ, ഫുട്ബോൾ–കായിക പ്രേമികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സജേഷ് കുമാർ റാലി ഫ്ലാഗ് ഓഫ്ചെയ്തു. സിനിമാതാരം റോസ്മിൻ മുഖ്യാതിഥിയായി. വിങ്സ് ട്രെയ്‌നർ റാഷിദാ ഷെറിൻ ലഹരിയ്ക്കും വർഗീയതയ്ക്കുമെതിരെ പ്രതിജ്ഞ ചൊല്ലി. കോർപറേഷൻ കൗൺസിലർ ഇ ആദം മാലിക്ക്, കെ ഫിർദൗസ്, മഴവിൽ ചെയർമാൻ പി റനീഷ്, കൺവീനർ ഒ കെ മൻസൂർ അലി, മൻസൂർ കൊട്ടപ്പുറം, പി നാസർ പാലോത്ത്, പരിശീലകരായ ഫസൽ, സമീർ ബക്കർ, ഉമ്മർ മുറയൂർ, ഫഹദ് കൊട്ടപ്പുറം, ഫാത്തിമ ഇക്ബാൽ, ആദിൽ എന്നിവർ സംസാരിച്ചു.










0 comments