വാവുദിനത്തിൽ മറിമായം; പ്രിയദർശിനി ‘സിറ്റി ഫാസ്റ്റ്’

തിരുവനന്തപുരം
കർക്കടക വാവുദിനത്തിൽ മറിമായവുമായി കെഎസ്‌ആർടിസി. ചൊവ്വാഴ്‌ചവരെ സ്‌ത്രീകൾക്ക് ‘പ്രിയദർശിനി’ സൗജന്യ യാത്ര നടത്തിയ ഓർഡിനറി ബസുകൾ വാവുദിനത്തിൽ സിറ്റി ഫാസ്റ്റായി. പ്രിയദർശിനിയെന്ന സ്റ്റിക്കർ മറച്ച് സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിച്ചു. പ്രിയദർശിനി ബസ് മറ്റ് ആവശ്യങ്ങൾക്കൊന്നും ഉപയോഗിക്കില്ലെന്നായിരുന്നു മന്ത്രി സി പി ജോൺ നൽകിയ വാഗ്‌ദാനം. ജില്ലയിൽ തർപ്പണം നടക്കുന്ന പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രയാണ് ‘സിറ്റി ഫാസ്റ്റ്’ ആയത്. തിരുവല്ലം പരശുരാമക്ഷേത്രമാണ് നഗരപ്രദേശത്തെ കൂടുതൽ ആളുകളും ബലിയിടാൻ തെരഞ്ഞെടുത്തത്. ഇവിടേക്ക് സർവീസ് നടത്തിയ ഓർഡിനറി ബസുകളിൽ ചൊവ്വ രാത്രിയോടെയാണ് സിറ്റി ഫാസ്റ്റ് എന്ന് പതിച്ചത്. മറ്റ് ഡിപ്പോകളിലും സമാനമായിരുന്നു സ്ഥിതി. യാത്രക്കാർ വർധിച്ചതോടെ പലയിടത്തും പ്രിയദർശിനി നിരത്തിലിറക്കിയില്ല. വഴികളിൽ മറ്റ് യാത്രക്കാരെ കയറ്റില്ലെന്ന തീരുമാനത്തിൽ പിന്നീട് ചിലയിടങ്ങളിൽ സർവീസ് നടത്തി. ബോർഡ് മാറ്റിവച്ച ഓർഡിനറി ബസുകളിൽ കയറിയ സ്‌ത്രീയാത്രക്കാരും കണ്ടക്ടർമാരും തമ്മിൽ ചിലയിടങ്ങളിൽ തർക്കവുമുണ്ടായി.










0 comments