കൊല്ലമ്പുഴ പാലത്തിൽ സംരക്ഷണവേലി വേണം

ആറ്റിങ്ങൽ–മണനാക്ക് പാതയിൽ കീഴാറ്റിങ്ങലിനുസമീപമുള്ള കൊല്ലമ്പുഴ പാലം
ചിറയിൻകീഴ്
കൊല്ലമ്പുഴ പാലത്തിൽ കൈവരികൾക്ക് മതിയായ ഉയരമില്ലാത്തതും ഇരുവശത്തും സംരക്ഷണവേലി ഇല്ലാത്തതും യാത്രക്കാർക്ക് ഭീഷണിയാകുന്നു. ആറ്റിങ്ങൽ–മണനാക്ക് പാതയിൽ കീഴാറ്റിങ്ങലിനുസമീപം വാമനപുരം നദിക്ക് കുറുകെയാണ് കൊല്ലമ്പുഴ പാലം. സ്വകാര്യ ബസുകളടക്കം ആയിരക്കണക്കിന് വാഹനങ്ങൾ ദിവസവും പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. ഗതാഗതത്തിരക്കേറിയ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഇരുവശങ്ങളിലേക്കും ഒതുങ്ങേണ്ട സ്ഥിതിയാണ്. വളവും ഇറക്കവുമുള്ളതിനാൽ അപകടസാധ്യതയും കൂടുതലാണ്. കാൽനടയാത്രക്കാർക്കായി പ്രത്യേക നടപ്പാതയുമില്ല. പാതയുടെ ഇരുവശങ്ങളിലുമായി ശുദ്ധജല പൈപ്പുകളും ടെലിഫോൺ, വൈദ്യുത കേബിളുകളും നിയന്ത്രണമില്ലാതെ വലിച്ചിരിക്കുന്നത് സുരക്ഷാഭീഷണി ഉയർത്തുന്നു. പാലത്തിനുസമീപം വളർന്നുനിൽക്കുന്ന പാഴ്‌മരങ്ങളും അപകടസാധ്യത വർധിപ്പിക്കുന്നു. വളവ് തിരിഞ്ഞ് വേഗതയിലെത്തുന്ന വാഹനങ്ങളിൽനിന്ന് ഇരുചക്രവാഹന യാത്രക്കാർ പലപ്പോഴും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. സംരക്ഷണവേലി ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ പാലത്തിൽനിന്ന് നദിയിലേക്ക് മാലിന്യം തള്ളുന്നതും പതിവാണ്. പാലത്തിന്റെ ഇരുകൈവരികളുടെയും ഉയരം കൂട്ടുക, പ്രത്യേക നടപ്പാത നിർമിക്കുക, സംരക്ഷണവേലി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.










0 comments