ജോലിക്കുമീതെ അമിതജോലി
പുലയനാർകോട്ടയിൽ ആളില്ലാതെ 35 തസ്തിക

സ്വന്തം ലേഖിക
Published on Jul 24, 2026, 02:44 AM | 1 min read
തിരുവനന്തപുരം
ആരോഗ്യമന്ത്രിയുടെ പരിഷ്കരണത്തിൽ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലെ ജീവനക്കാർ ദുരിതത്തിൽ. നിലവിലുള്ള 34 ഒഴിവുപോലും നികത്താതെ പുലയനാർകോട്ടയിൽ പുതിയ മെഡിസിൻ ഒപിയും കിടത്തിച്ചികിത്സയും തുടങ്ങിയതാണ് ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കിയത്. ഒപി തുടങ്ങി രണ്ടാഴ്‌ചയായിട്ടും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചില്ല. നഴ്‌സിങ് ഓഫീസർ ഗ്രേഡ് 1–നാല്, നഴ്‌സിങ് ഓഫീസർ ഗ്രേഡ് 2– മൂന്ന്, നഴ്‌സിങ് അസിസ്റ്റന്റ് – ആറ്, അറ്റൻഡർ ഗ്രേഡ് 1–11, ഗ്രേഡ് 2 – എട്ട്, കുക്ക് –8, ധോബി –8 എന്നിങ്ങനെ ഒഴിവുകളാണുണ്ടായിരുന്നത്. ഇതിനുപുറമേയാണ് മെഡിസിൻ ഒപിക്ക് വേണ്ട ജീവനക്കാർ. ചുരുക്കം ജീവനക്കാരെ വച്ച് ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാനാകാതെ വലയുകയാണ് അധികൃതർ. മെഡിക്കൽ കോളേജിലെ കിടപ്പുരോഗികൾക്ക് കിടക്ക ഒരുക്കുമെന്ന പിആർ നേട്ടത്തിനായാണ് മന്ത്രി തിരക്കുകൂട്ടി പുലയനാർകോട്ടയിൽ ഒപി തുടങ്ങിയത്. എന്നാൽ, ഇവിടെയെത്തുന്ന രോഗികളിൽ പലരും കിടത്തിച്ചികിത്സ ആവശ്യമില്ലാത്തവരാണ്. പേരിനായി പലരെയും ഒരുദിവസം കിടത്തി പിറ്റേന്ന് പറഞ്ഞയക്കും. ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയിൽനിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമാണ്. വേണ്ടത്ര സൗകര്യങ്ങളും ആശുപത്രിയിൽ ഒരുക്കിയില്ല. 100 കിടക്ക സജ്ജമാക്കിയെന്ന് അവകാശപ്പെടുമ്പോഴും പകുതി കിടക്കപോലും ഇവിടെയില്ല.










0 comments