വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ്
നഷ്ടപരിഹാരത്തിന് ഒക്ടോബർവരെ കാത്തിരിക്കേണ്ടി വരും

സ്വന്തം ലേഖകൻ
Published on Aug 14, 2026, 11:20 PM | 1 min read
തിരുവനന്തപുരം
വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചെങ്കിലും ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരത്തുക ലഭിക്കാൻ നവംബർവരെ കാത്തിരിക്കേണ്ടി വരും. 11 വില്ലേജിലായി ഇതുവരെ 100 ഹെക്ടറാണ് ഏറ്റെടുത്തത്. ഇവർക്കുള്ള നഷ്ടപരിഹാരത്തുക നൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ദേശീയപാത ഭൂമിയേറ്റെടുക്കലിന്റെ നഷ്ടപരിഹാരത്തുക ഹൈവേ മന്ത്രാലയത്തിന്റെ ഭൂമിരാശി പോർട്ടൽ വഴിയാണ് നൽകുക. ഭൂമിയുടെ വിലനിർണയം നേരത്തേ പൂർത്തിയാക്കിയിരുന്നു. ഏറ്റെടുത്ത സ്ഥലങ്ങളുടെ രേഖകളും നഷ്ടപരിഹാരത്തുകയുടെ വിവരങ്ങളും വിലയും പോർട്ടലിൽ അപ്‍ലോഡ് ചെയ്തിരുന്നു. എന്നാൽ പണം നൽകാൻ നാല് വർഷം വൈകിയതോടെ ഭൂവിലയ്ക്കൊപ്പം 12 ശതമാനം പലിശകൂടി നൽകേണ്ടിവരും. ഈ നിരക്കുകൂടി ഇനി നിശ്ചയിച്ച് പോർട്ടലിൽ ഉൾപ്പെടുത്തണം. തുടർന്ന് ആധാർ അടിസ്ഥാനമാക്കി ബയോമെട്രിക് സംവിധാനത്തിലൂടെ സ്ഥിരീകരിച്ച ശേഷം ഉടമയുടെ അക്കൗണ്ടിലേക്ക് തുക നൽകും. ഈ നടപടികൾ പൂർത്തിയാക്കാൻ ഒക്ടോബർവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. ഭൂമിയേറ്റെടുക്കലിന്റെ പകുതി തുക സംസ്ഥാന സർക്കാരും ബാക്കി പകുതി ദേശീയപാത അതോറിറ്റിയുമാണ് വഹിക്കുക. ഭൂമിയേറ്റെടുത്ത ശേഷമാകും ഉടമകൾക്ക് അക്കൗണ്ട് വഴി തുക നൽകുക. പദ്ധതിക്കായി ഏറ്റെടുത്ത 100 ഹെക്ടറിനു പുറമേ കൂടുതൽ ഭൂമിക്കായി വൈകാതെ വിജ്ഞാപനം ഇറങ്ങും. നാടിന്റെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്ന വൻകിട പദ്ധതിയെ രാഷ്ട്രീയ ദുഷ്‌ടലാക്കോടെ കേന്ദ്രസർക്കാർ നാലുവർഷത്തോളമാണ് പ്രതിസന്ധിയിലാക്കിയത്. ഭൂ ഉടമകൾക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രാനുമതി ലഭിച്ചശേഷമേ വിതരണം ചെയ്യാനാകൂ എന്ന നിലപാടിലായിരുന്നു കേന്ദ്രം. യുഡിഎഫ് സർക്കാർ കേന്ദ്രവുമായി ഒരു ചർച്ചയ്ക്കും തയ്യാറായില്ല. ഔട്ടർ റിങ് റോഡ് പദ്ധതിക്ക് 12,549.5 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നേരത്തേ വിഴിഞ്ഞം– തേക്കട, തേക്കട– നാവായിക്കുളം എന്നിങ്ങനെ രണ്ട് റീച്ചായി നിർമിക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി ഇപ്പോൾ 62.7 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റ പദ്ധതിയായി നിർമിക്കാനാണ് തീരുമാനം.










0 comments