കൈവെള്ളയിലുണ്ട്, ചേരനാടും വേണാടും

അഭിജിത്തും അച്ഛൻ സന്തോഷും പ്രദർശനം കാണാനെത്തിയവർക്ക് നാണയങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു
ആരതി ബി എസ്
Published on Jul 27, 2026, 12:00 AM | 1 min read
തിരുവനന്തപുരം
പുസ്തകങ്ങളിൽ മാത്രമല്ല കൈവെള്ളയിലൊതുങ്ങുന്ന നാണയത്തുട്ടുകളിലും ചരിത്രത്തുടിപ്പുകൾ ഉണ്ടെന്ന് തെളിയിക്കുകയാണ് ഒരു കുടുംബം. രാജവംശങ്ങളുടെയും സാമ്രാജ്യങ്ങളുടെയും കഥകൾപേറുന്ന നാണയത്തുട്ടുകൾ ഇവർക്ക് ശേഖരമോ സമ്പാദ്യമോ അല്ല, തലമുറകൾ കൈമാറിയ ശീലമാണ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടന്ന ‘റിപ്പബ്ലിക് ഇന്ത്യയിലെ സ്ത്രീകൾ’ സ്റ്റാമ്പ്, കറൻസി പ്രദർശനത്തിലാണ് അപൂർവ നാണയശേഖരവുമായി ഇടപ്പഴഞ്ഞി സ്വദേശി അഭിജിത്ത് എത്തിയത്. അഭിജിത്തിന്റെ അപ്പൂപ്പനാണ് നാണയശേഖരണത്തിന് തുടക്കമിട്ടത്. കേന്ദ്ര സർക്കാരുകൾ പുറത്തിറക്കിയ അപൂർവ നാണയങ്ങൾ സൂക്ഷിച്ചുവച്ച് മകൻ സന്തോഷിന് കൈമാറി. അവിടുന്ന് മെക്കാനിക്കൽ എൻജിനിയർകൂടിയായ കൊച്ചുമകൻ അഭിജിത്തിലേക്കും ഇവയെത്തി. എജീസ് ഓഫീസിൽനിന്ന് വിരമിച്ച സന്തോഷ് ഫിലാറ്റലിക് ആൻഡ് ന്യൂമിസ്‌മാറ്റിക് അസോസിയേഷൻ അംഗമായതോടെ പഴയ അംഗങ്ങളിൽനിന്ന് പുരാതന നാണയങ്ങൾ വില കൊടുത്തും അല്ലാതെയും വാങ്ങി. ബാക്കിയുള്ളവ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യയിൽനിന്നാണ് വാങ്ങിയത്. 10,000 കടന്ന നാണയശേഖരത്തിൽ വിദേശനാണയങ്ങൾ, രാജ്യവംശങ്ങളുടെ നാണയങ്ങൾ, ചംക്രമണ നാണയം, സ്‌മാരക നാണയം എന്നിവയുണ്ട്. ചേര സാമ്രാജ്യം, തിരുവിതാംകൂർ, വേണാട് രാജവംശങ്ങൾ എന്നിവയുടെ അപൂർവ നാണയങ്ങളുമുണ്ട്. പൊടിയടിക്കാതിരിക്കാൻ പ്രത്യേകം പെട്ടികളിലാക്കിയാണ് സൂക്ഷിക്കുന്നത്. പാരമ്പര്യം മികച്ച നിലയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമം. വെള്ളിക്ക് വിലകൂടിയതോടെ പുതിയ പല നാണയങ്ങളും വാങ്ങാനാകുന്നില്ല– അഭിജിത്ത് പറഞ്ഞു.










0 comments