വനിതാ ടെക്കികളെ ആക്രമിച്ച കേസ്
പ്രതി മുംബൈയിലെന്ന് പൊലീസ്

കഴക്കൂട്ടം
ടെക്നോപാർക്കിൽനിന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വനിതാ ഐടി ജീവനക്കാരെ മർദിച്ച പ്രതി മുംബൈ നാസിക്കിലുണ്ടെന്നും ജില്ലാ കോടതിയിൽ ജാമ്യത്തിനായി അപേക്ഷ നൽകിയെന്നും കഴക്കൂട്ടം പൊലീസ്. പ്രതി വിജയകുമാറിന് കോൺഗ്രസ് നേതാക്കളുമായി ബന്ധമുള്ളതിനാലാണ് പിടിക്കാത്തതെന്നും കഴക്കൂട്ടം പൊലീസ് ഇയാൾക്ക് ഒളിവിൽ പോകാനും ജാമ്യമെടുക്കാനുമുള്ള സൗകര്യമൊരുക്കിയെന്നും ആരോപണമുണ്ടായിരുന്നു. ജൂലൈ 22ന് രാത്രി പൗർണമി ഗാർഡൻസിലെ വീടിന് സമീപത്തുവച്ചാണ് കേസിനാസ്‌പദമായ സംഭവം. ടെക്നോപാർക്ക് ജീവനക്കാരായ കെ ബി ബിനിത, ജി ഐശ്വര്യ എന്നിവരെ കാപ്പ കേസ് പ്രതിയായ ചേങ്കോട്ടുകോണം അഞ്ജുഭവനിൽ വിജയകുമാർ (ബോംബെ കുമാർ) തടത്തുനിർത്തി ലൈംഗിക ചേഷ്ട കാണിക്കുകയും അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് ഐശ്വര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയും ചെയ്‌തു. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ശ്യാം സുന്ദർ, ശ്രീകാന്ത്, സുജിത്ത്, ഋഷികേശ് എന്നിവരെയും വിജയകുമാറും കൂടെയുണ്ടായിരുന്നവരും ചേർന്ന് മർദിച്ചു. കൊലപ്പെടുത്തുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കഴക്കൂട്ടം എസിപിക്കും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഉൾപ്പെടെ നിവേദനം നൽകിയിരുന്നു. എന്നിട്ടും പൊലീസ് അന്വേഷണത്തിൽ ഉഴപ്പിയെന്ന് ആരോപണമുണ്ട്.










0 comments