ഉള്ളുലഞ്ഞ് കടലോരം; തിരച്ചിൽ മന്ദഗതിയിൽ

മുതലപ്പൊഴി അപകടത്തിൽ മരിച്ച ഫ്രീമോന്റെ വീട്ടിലെത്തി അമ്മ അമ്പിളിയെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആശ്വസിപ്പിക്കുന്നു. കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ, വി ശിവൻകുട്ടി, ഒ എസ് അംബിക എംഎൽഎ എന്നിവർ സമീപം
തിരുവനന്തപുരം
വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തിരച്ചിൽ മന്ദഗതിയിൽ. ഹെലികോപ്‌റ്റർ, ഡ്രോൺ എന്നിവയെല്ലാം രക്ഷാപ്രവർത്തനത്തിന് വിനിയോഗിക്കുന്നുണ്ടെന്ന് പറയുന്നതല്ലാതെ മത്സ്യത്തൊഴിലാളികളുടെ അന്വേഷണത്തിൽ വ്യാഴാഴ്‌ചയും കണ്ടെത്താനയില്ല. പതിവുപോലെ തിരച്ചിൽ വള്ളങ്ങൾ വൈകിയാണ് പുറപ്പെട്ടത്. കോസ്റ്റ് ഗാർഡിന്റെ ഒരു കപ്പൽ വിഴിഞ്ഞത്ത് തിരച്ചിൽ തുടരുന്നുണ്ട്. കൊച്ചിയിൽനിന്നെത്തിയ തിരച്ചിൽ വിമാനം ഒരുമണിക്കൂർ വട്ടം കറങ്ങി തിരികെപ്പോയി. സർക്കാർ സംവിധാനങ്ങളൊന്നും മത്സ്യത്തൊഴിലാളികൾക്കുവേണ്ടി വിനിയോഗിക്കുന്നില്ലെന്നാണ് ആക്ഷേപം. കൃത്യസമയത്ത് റെസ്‌ക്യൂ ഓപ്പറേഷൻ നടന്നിരുന്നെങ്കിൽ ഒരുപക്ഷേ ജോണിനെ കണ്ടെത്താൻ കഴിയുമായിരുന്നു. തിരച്ചിൽ വിവരം കൃത്യമായി അറിയിക്കാമെന്ന് കോസ്റ്റ് ഗാർഡും തീരദേശ പൊലീസും കുടുംബത്തിന് ഉറപ്പുനൽകിയെങ്കിലും മൂന്നാം ദിവസവും പാലിച്ചില്ല. അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വാർത്താസമ്മേളനത്തിൽ വി ഡി സതീശൻ അപമാനിച്ചിരുന്നു. ഇതിനെതിരെ ജോണിന്റെ മകൾ ജിജി മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കോൺഗ്രസ് അഴിച്ചുവിട്ട സൈബർ ആക്രമണം രണ്ടാം ദിവസവും തുടർന്നു. കുടുംബത്തെ സമാശ്വസിപ്പിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എംഎൽഎയോ എത്താത്തതിൽ പ്രതിഷേധം ശക്തിപ്പെട്ടതിനെ തുടർന്ന് എട്ടാം ദിവസത്തിൽ മുഖ്യമന്ത്രി, ജോണിന്റെ മക്കളെ ഫോണിൽ ബന്ധപ്പെട്ടു. വ്യാഴം വൈകിട്ട് മന്ത്രി ഷിബു ബേബി ജോൺ വസതിയിലെത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി ടി എൻ സീമയും വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.








0 comments