വെളിച്ചത്തിനെന്ത് തെളിച്ചം

കവളപ്പാറ ആദിവാസി നഗറിലെ മൂപ്പന്‍ ഗോപാലന്‍ വൈദ്യുതി ലഭിച്ച തന്റെ വീട്ടില്‍
റഷീദ് ആനപ്പുറം
Published on Jun 07, 2025, 12:15 AM | 1 min read
നിലമ്പൂർ
വീടിനകം നിറയെ വെളിച്ചമാണ്. മെഴുകുതിരിയുടെ ‘ടാവട്ട’ത്തിലെ വെളിച്ചമല്ല, നിറഞ്ഞു കത്തുന്ന എൽഇഡി ബൾബിലെ പാൽവെളിച്ചം. ലോകമറിയാനും വല്ലപ്പോഴും സിനിമ കാണാനും സ്‌മാർട് ടിവിയുണ്ട്. രാത്രി ഉൾവനത്തിൽനിന്ന് കാടിറങ്ങുന്ന ആനയെ ഭയക്കേണ്ട. നിലാവെട്ടംപോലെ പുറത്ത് വൈദ്യുതി വിളക്ക് തെളിഞ്ഞിട്ടുണ്ട്. കാറ്റിൽ മെഴുകുതിരി കെടുന്നതോടെ കുട്ടികളെ കെട്ടിപ്പിടിച്ച് ഇന്നിവിടെ അമ്മമാർ കിടന്നുറങ്ങാറില്ല. കവളമുക്കട്ടയിൽ ഉൾവനത്തിലെ പാട്ടക്കരിമ്പ് ആദിവാസി നഗറിലെ മൂപ്പൻ ഗോപാലനെ കാണാൻ ചെന്നപ്പോൾ ലൈഫിൽ കിട്ടിയ വീട്ടിനകത്ത് സ്‌മാർട് ടിവി പ്രവർത്തിപ്പിക്കുകയാണ് അദ്ദേഹം. എൽഇഡി ബൾബിന്റെ വെളിച്ചത്തിൽ റിമോർട്ടിൽ വിരലമർത്തി അദ്ദേഹം പറഞ്ഞു. ‘19ന് ഞങ്ങൾ സ്വരാജിന്റെ ചിഹ്നത്തിൽ ഇതുപോലെ വിരലമർത്തും. ഞങ്ങൾക്ക് എല്ലാം തന്ന സർക്കാരാണിത്. മൂന്നാമതും ഈ സർക്കാർ വരണം...’ ഈ കോളനിയിലെ 72 കുടുംബങ്ങളിലെ 238 പേർക്കും ഒരേ സ്വരമാണ്. സ്വരാജിനെ കണ്ട് സർക്കാരിനോടുള്ള നന്ദി പറയാനുള്ള ഒരുക്കത്തിലാണവർ. ഒരുകാലത്ത് രാത്രി മെഴുകുതിരി കത്തിച്ചായിരുന്നു കുടുംബങ്ങൾ കഴിഞ്ഞത്. കുട്ടികളുടെ പഠനവും ആ വെളിച്ചത്തിൽ. കാറ്റിൽ ഇടയ്‌ക്കിടെ മെഴുകിതിരി കെടും. ഇരുട്ടിൽ വന്യമൃഗങ്ങളെ ഭയക്കണം. അതിനാൽ സന്ധ്യക്ക് ഏഴോടെ കിടന്നുറങ്ങും. നാട്ടുകാരനായ ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്നിട്ടും ഇരുട്ടിലായ നിരവധി ആദിവാസി നഗറിൽ ഒന്നാണ് പാട്ടക്കരിമ്പ്. അളയ്‌ക്കൽ, പുഞ്ചക്കൊല്ലി, ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പെട്ടി, കുമ്പളപ്പാറ നഗറുകളും യുഡിഎഫ് കാലത്ത് ഇരുട്ടിലായിരുന്നു. എന്നാൽ ചെലവേറിയതെങ്കിലും യുജി കേബിൾവഴി ഉൾവനങ്ങളിൽ എൽഡിഎഫ് സർക്കാർ വൈദ്യുതി എത്തിച്ചു. ആ വെളിച്ചത്തിൽ കാടിന്റെ മക്കളുടെ ജീവിതം തളിർത്തു. വീടുകളിൾ വൈദ്യുതി എത്തുമെന്ന് ഈ കുടുംബങ്ങൾ നിനച്ചതല്ല. എന്നാൽ ശരവേഗത്തിലായിരുന്നു ഈ മാറ്റം. അതോടെ കുട്ടികൾ വൈദ്യുതി വെട്ടത്തിൽ പഠിച്ച് ഉയരേ പറന്നു. പ്ലസ്‌ടു കഴിഞ്ഞ് കോളേജ് പ്രവേശനത്തിന് കാത്തിരിക്കുന്ന കെ എം അഞ്ജലി, അശ്വതി, ശ്രീകുട്ടി എന്നിവരുടെ മുഖത്ത് ആ സന്തോഷം കാണാം. ഒരുമിച്ച് കളിച്ച് വളർന്ന ഇവർ സർക്കാർ തണലിൽ ഒരുമിച്ച് പഠിച്ച് മുന്നേറുകയാണ്.









0 comments