നിർമാണത്തിലെ അഴിമതി: പൊതുകുളത്തിന്റെ ഭിത്തി തകർന്നു

അങ്ങാടിപ്പുറം പഞ്ചായത്തിൽ 22-ാം വാർഡിലെ ചോലക്കുളത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ നിലയിൽ
മങ്കട അങ്ങാടിപ്പുറം പഞ്ചായത്തിലെ ചെരക്കാപറമ്പ് 22-ാം വാർഡിൽ ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിയ ചോലക്കുളത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സുരക്ഷാഭിത്തിയും നടപ്പാതയുമാണ് കുളത്തിലേക്ക് പതിച്ചത്. നിർമാണത്തിലെ അശാസ്ത്രീയതയും സിമന്റ്, കമ്പി, മെറ്റൽ എന്നിവ ആവശ്യത്തിന് ഉപയോഗിക്കാതെയും അഴിമതി കാണിച്ചതാണ് ഭിത്തി ഇടിയാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ചതുരാകൃതിയിലുള്ള കുളത്തിന്റെ കേടുപാടില്ലാതിരുന്ന ഭിത്തി അഴിമതി ലക്ഷ്യംവച്ച് പൊളിച്ചുമാറ്റുകയായിരുന്നു. നേരത്തെ കുളത്തിലിറങ്ങാൻ കെട്ടിയിരുന്ന കരിങ്കൽ പടവുകൾക്ക് പകരം നിലവാരം കുറഞ്ഞ വഴുക്കലുള്ള ടൈലുകൾ പതിച്ച റാംമ്പ് സ്ഥിരം അപകടങ്ങളുണ്ടാക്കുകയാണ്. പഞ്ചായത്ത് അനുവദിച്ച 6.75 ലക്ഷം രൂപയ്ക്കുപുറമെ മങ്കട ബ്ലോക്ക് പഞ്ചായത്തും ഇതേ പദ്ധതിക്ക് ഭീമമായ തുക അനുവദിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു. അതിനാലാണോ നിരവധി പേർ നിത്യേന ഉപയോഗിക്കുന്ന പൊതുകുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന് ചെലവായ തുക സൂചിപ്പിക്കാതെ ഉദ്ഘാടന ഫലകം സ്ഥാപിച്ചിരിക്കുന്നതെന്നും സംശയിക്കുന്നതായി അഭിപ്രായമുയർന്നിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങളിൽ മുഴുവൻ യുഡിഎഫ് ഭരണസമിതി കെടുകാര്യസ്ഥതയും അഴിമതിയും തുടരുകയാണ്. പഞ്ചായത്ത് ഭരണസമിതി അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് സിപിഐ എം പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.









0 comments