ലക്ഷങ്ങൾക്ക് ആശ്രയമായി മഞ്ചേരി മെഡിക്കൽ കോളേജ്
അന്ന് 40,000; ഇന്ന് 8.9 ലക്ഷം

ലക്ഷങ്ങൾക്ക് ആശ്രയമായി മഞ്ചേരി മെഡിക്കൽ കോളേജ്
മഞ്ചേരി
ഓങ്കോളജി, ന്യൂറോളജി, കാർഡിയോളി ഉൾപ്പെടെ പുതിയ ചികിത്സാ വകുപ്പുകൾ തുടങ്ങിയും നൂതന ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കിയും സർക്കാർ ചേർത്തുപിടിച്ചതോടെ ജനലക്ഷങ്ങളുടെ ആശ്രയകേന്ദ്രമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി.
ഓരോ വർഷവും ചികിത്സക്കെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. 2018ന് മുമ്പ് 40,000 പേരാണ് ചികിത്സ തേടിയെത്തിയത്. 2021 ആയതോടെ നൂതന ചികിത്സാ സംവിധാനങ്ങൾ സജ്ജമായി. പത്ത് പുതിയ ചികിത്സാ വിഭാഗങ്ങളും സ്ഥാപിച്ചു. ഇതോടെ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും വർധിച്ചു.
2024 ൽ 895431 പേർ ഒപിയിൽമാത്രം ചികിത്സ തേടിയെത്തുന്നതായി ആശുപത്രിയിലെ രേഖകൾ വ്യക്തമാക്കുന്നു. അത്യാഹിത വിഭാഗം ഒപിയിൽ 1,96,229 പേർ ചികിത്സ തേടി. 34,864 പേർക്ക് കിടത്തി ചികിത്സയും നൽകി. ചെറുതും വലുതുമായി വിജയകരമായ 11,239 ശസ്ത്രക്രിയകളും നടത്തി. 856 പേർക്ക് ആന്‍ജിയോപ്ലാസ്റ്റിയും 561 പേർക്ക് ആന്‍ജിയോഗ്രഫിയും ചെയ്തു. 3493 പ്രവസവങ്ങളും നടന്നു. 2022 ഒപിയിൽ 3,43,794 പേരും അത്യാഹിത വിഭാഗത്തിൽ 170611 പേരും ചികിത്സ തേടി. 20853 പേർക്ക് കിടത്തി ചികിത്സയും നൽകി.
2023 ൽ 7,99,326 രോഗികൾ ഒപിയിൽ എത്തി. അത്യാഹിത വിഭാത്തിൽ 201089 പേരും. 66610 പേർക്ക് കിടത്തിചികിത്സയും നൽകി. ഓരോ വർഷവും ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം കുത്തനെ വർധിക്കുന്നതായി രേഖകളിൽനിന്നുതന്നെ വ്യക്തം. ഹൃദയസംബന്ധിയായ ചികിത്സക്കും മേജർ ശസ്ത്രക്രിയകൾക്കുമായി എത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
2013ലാണ് ജനറൽ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തിയത്. ബോർഡുമാറ്റിവച്ചതല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എൽഡിഎഫ് സർക്കാർ ഒമ്പത് വർഷം അടിസ്ഥാന സൗകര്യ വികസനത്തിനുമാത്രം 150 കോടി രൂപ ചെലവിട്ടു. വിവിധ വിഭാഗങ്ങളിലായി പത്ത് പുതിയ ചികിത്സാ വിഭാഗങ്ങൾ സ്ഥാപിച്ചു.
ഹൃദ്രോഗചികിത്സക്കും മേജർ ശസ്ത്രക്രിയകൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ശസ്ത്രക്രിയാ തിയറ്ററുകൾ, എസിയു, പുതിയ ലാബുകൾ എന്നിവ ഉൾപ്പെടെ വികസിപ്പിച്ചു. ലാബിൽ 90 ഇനങ്ങൾ പരിശോധനക്കായി ലഭ്യമാണ്. ശരീരം മുഴുവനായി പകർത്താൻ പറ്റുന്ന എക്സറേ, സിടി സ്കാൻ, മാമോഗ്രഫി, വൈറോളജി ലാബ്, വിപുലമായ ലാബ് സൗകര്യങ്ങളും സജ്ജമാക്കി.









0 comments