ഗഫൂറലിയെ കൊന്നത് 12 വയസ്സുള്ള ആൺകടുവ

കടുവയെ പിടികൂടാനായി കാമറകൾ മാറ്റിസ്ഥാപിക്കുന്നു
സ്വന്തം ലേഖകൻ
Published on May 19, 2025, 12:56 AM | 1 min read
കാളികാവ്
അടയ്ക്കാകുണ്ട് പാറശേരി റാവുത്തൻകാട്ടിൽ ടാപ്പിങ് തൊഴിലാളി ഗഫൂറലിയെ കൊന്നത് 12 വയസ്സുള്ള ആൺകടുവയെന്ന് നിഗമനം. വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് അധികൃതരുടെ സ്ഥിരീകരണം.
വനം വകുപ്പിന്റെ കണക്കുകളിലുള്ള സൈലന്റ് വാലി ബഫർ സോണിൽ ഉൾപ്പെടുന്ന കടുവയാണിത്. ആവാസവ്യവസ്ഥയയുടെ ഭാഗമായി വേട്ടയാടിയ സ്ഥലത്ത് കടുവ വീണ്ടും എത്തുമെന്നതിനാലാണ് റാവുത്തൻകാട് പ്രദേശത്തുതന്നെ കാമറകൾ സ്ഥാപിച്ചത്. 50 കാമറകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്.
ഇതിൽ അഞ്ചെണ്ണം ലൈവ് സ്ട്രീം കാമറകളാണ്. ഇതിനാൽ പ്രദേശത്ത് ഏത് സമയത്തും അധികൃതർക്ക് നിരീക്ഷിക്കാനാവും.
മലമുകളിലേക്ക് ഭാരമുള്ള കൂടുകൾ വാഹനത്തിൽ എത്തിക്കാൻ കഴിയാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കടുവയുടെ സാന്നിധ്യം നിരന്തരമുണ്ടായാൽ അടിക്കാട് കൂടുതലുള്ള പ്രദേശമായതിനാൽ കുങ്കിയാനകളെ പ്രദേശത്ത് എത്തിക്കുന്നത് ഏറെ പ്രതിസന്ധി നേരിടുന്ന കാര്യങ്ങളാണ്.
എന്നിരുന്നാലും കടുവക്കായുള്ള തിരച്ചിൽ പാതിവഴിയിൽ ഉപേക്ഷിക്കില്ലെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു
കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം നാലാം ദിവസവും തുടർന്നു. തിരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. 50 കാമറകൾ കടുവ സാന്നിധ്യമുണ്ടാവാൻ സാധ്യതയുള്ള മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചു. കൂടാതെ തിരച്ചിലിനായി കൂടുതൽ സേനയെ നിയോഗിക്കാനും തീരുമാനമായി. കടുവയെ കെണിവച്ചുപിടിക്കാൻ രണ്ട് കൂടുകളാണുണ്ടായിരുന്നത്. ഇതിനുപുറമേ മറ്റൊരു കൂടും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് ടാപ്പിങ് തൊഴിലാളികളുടേത് ഉൾപ്പെടെയുള്ള ആശങ്കകൾ അകറ്റാനായി വനം വകുപ്പ് ബോധവല്‍ക്കരണ പരിപാടികൾ സംഘടിപ്പിക്കും.









0 comments